കുംഭമേളയില്‍ നിന്നും പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ; ആറു ലക്ഷം പേര്‍ക്ക് തൊഴില്‍

കുംഭമേളയില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ.

ലഖ്നൗ: യുപിയില്‍ ആരംഭിച്ച മാര്‍ച്ച് നാലുവരെ നീണ്ടുനില്‍ക്കുന്ന കുംഭമേളയില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ. വ്യവസായ സ്ഥാപനങ്ങളുടെ അപ്പക്സ് ബോഡിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വിലയിരുത്തലാണിത്. ജനുവരി 15്‌ന ആരംഭിച്ച കുംഭമേള മതപരമായ ആഘോഷമാണെങ്കിലും അതുമായി ബന്ധപ്പെട്ട് വിവിധ സെക്ടറുകളിലായി ആറുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

50 ദിവസം നീണ്ടുനില്‍ക്കുന്ന കുംഭമേളയ്ക്ക് 4,200 കോടി രൂപയാണ് യുപി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. 2013ലേതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഈ തുക. ഹോസ്പിറ്റാലിറ്റി സെക്ടറില്‍മാത്രം 2,50,000 പേര്‍ക്കും എക്കോ-ടൂറിസം, മെഡിക്കല്‍ ടൂറിസം മേഖലയില്‍ 85,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,50,000 പേര്‍ക്ക് എയര്‍ലൈന്‍ കമ്പനികളിലും എയര്‍പോര്‍ട്ടുകളിലും തൊഴില്‍ ലഭിക്കും. ഇതിനുപുറമെ 45,000 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ജോലി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഓസ്ട്രേലിയ, യുകെ, കാനഡ, മലേഷ്യ, സിംഗപുര്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലാന്‍ഡ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി വിനോദ സഞ്ചാരികളാണ് കുംഭമേളയ്ക്കെത്തുക.

Exit mobile version