മായാവതിയെ അവഹേളിച്ച സാധനാ സിംഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ അവരുടെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കും; കൊലവിളി നടത്തി ബിഎസ്പി മുന്‍ എംഎല്‍എ

സാധനാ സിംഗ് രണ്ട് ദിവസത്തിനകം മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ തലയറുക്കുമെന്നും വിജയ് യാദവ് പറയുന്നു.

ലഖ്നൗ: പ്രസംഗത്തിനിടെ ബിഎസ്പി അധ്യക്ഷ മായാവതിയെ അവഹേളിച്ച ബിജെപി എംഎല്‍എ സാധനാ സിംഗിനെതിരെ കൊലവിളി നടത്തി മുന്‍ ബിഎസ്പി എംഎല്‍എ. സാധനാ സിംഗ് രണ്ട് ദിവസത്തിനകം മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ തലയറുക്കുമെന്നും വിജയ് യാദവ് പറയുന്നു.

‘ബിജെപി എംഎല്‍എ സാധനാ സിംഗ് ജി വളരെ മോശമായ പ്രസ്താവനയാണ് ബഹന്‍ജിയെക്കുറിച്ച് നടത്തിയത്. 48 മണിക്കൂറിള്ളില്‍ അവര്‍ മാപ്പ് പറയാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ഞങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്ന് പണം സ്വരൂപിച്ച് സാധനയുടെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കും’ യാദവ് പറഞ്ഞു.

അതേസമയം, മായാവതിക്കെതിരായ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സാധനാ സിംഗ് രംഗത്തെത്തിയിരുന്നു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് സാധന പറഞ്ഞു. അധികാരത്തിന് വേണ്ടി മായാവതി അന്തസ് വില്‍ക്കുകയാണെന്ന പരാമര്‍ശമാണു വിവാദമായത്. സംഭവം ശ്രദ്ധയില്‍പെട്ട ദേശീയ വനിതാ കമ്മിഷന്‍ സാധനാ സിംഗിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Exit mobile version