‘കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ല’; നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊന്നു; അമ്മ പിടിയില്‍

കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു.

ഊട്ടി: വരുമാനം കുറവായതിനാല്‍ രണ്ടു കുട്ടികളെയും വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ലെന്ന കാരണം പറഞ്ഞ് യുവതി നാലര വയസ്സുകാരി മകളെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി. ശ്രീഹര്‍ഷിണി എന്ന ബാലികയെ കൊന്ന കേസില്‍ അമ്മ അജിതയെ (32) പോലീസ് അറസ്റ്റ് ചെയ്തു. ഊട്ടി കോത്തഗിരിയിലാണു സംഭവം.

കൃത്യത്തിനു ശേഷം മകളെ കാണാനില്ലെന്ന് കാണിച്ച് അജിത തന്നെയാണ് വെള്ളിയാഴ്ച രാവിലെ പോലീസില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന ബംഗ്ലാവിന്റെ കുടിവെള്ള ടാങ്കില്‍ നിന്നു വൈകുന്നേരത്തോടെ ബാലികയുടെ കളിപ്പാട്ടം കണ്ടെത്തുകയായിരുന്നു.

ശ്രീഹര്‍ഷിണിയുടെ മൂത്തസഹോദരി സുഭാഷിണി (14) കളിപ്പാട്ടം സഹോദരിയുടേതാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നു ടാങ്കിലെ വെള്ളം വറ്റിച്ചാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു.

ഒരു വര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവ് പ്രഭാകരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് അജിത ഈ ബംഗ്ലാവില്‍ ജോലിക്കു പോയിത്തുടങ്ങുകയായിരുന്നു. ലഭിക്കുന്ന വരുമാനം കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും തികയാത്തതു കൊണ്ടാണ് താന്‍ ഇളയമകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നാണ് ഇവര്‍ പോലീസിന് മൊഴി കൊടുത്തു.

Exit mobile version