ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു; ഇരുപത് പേരുടെ നില ഗുരുതരം

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നത്

മധുര: മധുരില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടില്‍ പരുക്കേറ്റവരുടെ എണ്ണം നൂറു കടന്നു. ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ് കാളകളുടെ കുത്തേറ്റ് നിരവധി പേര്‍ ചികിത്സ തേടിയത്. ഇവരില്‍ ഇരുപത് പേരുടെ നില ഗുരുതരമാണ്.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നത്. കാളകളെ കീഴടക്കാനിറങ്ങി കുത്തേറ്റു വീണ നൂറോളം പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇതില്‍ കാളക്കൊമ്പുകള്‍ ശരീരത്തില്‍ ആഴത്തില്‍ കയറിയവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

ജെല്ലിക്കെട്ടിനായി അഞ്ഞൂറ് കാളകളെയാണ് പാലമേടില്‍ അണിനിരത്തിയത്. ഏറ്റവുമധികം കാളകളെ കീഴടക്കുന്ന ആള്‍ക്ക് ഓംനി വാന്‍ ആയിരുന്നു സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണമാലയും. ആവണിയാപുരത്ത് ഇരുപത്തിനാലുകാരനായ തിരുനാവക്കരശും പാലമേട് ഇരുപത്തേഴുകാരനായ പ്രഭാകരനുമാണ് വിജയികളായത്. ഏഴു കാളകളെ വീതമാണ് ഇവര്‍ കീഴടക്കിയത്.

Exit mobile version