അജിത് ഡോവലിന്റെ മകന് കേയ്മാര്‍ ദ്വീപില്‍ ഊഹക്കച്ചവടം നടത്തുന്നതായി റിപ്പോര്‍ട്ട്; കമ്പനി തുടങ്ങിയത് നോട്ടുനിരോധിച്ച് 13 ദിവസത്തിന് ശേഷം

അനധികൃത നിക്ഷേപങ്ങള്‍ കുപ്രസിദ്ധിയുള്ള പ്രദേശമാണ് ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയില്‍ പെടുന്ന കേയ്മാര്‍ ദ്വീപുകള്‍

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇളയ മകന്‍ വിവേക് ഡോവല്‍ കേയ്മാന്‍ ദ്വീപുകളില്‍ ദ്വീപുകളില്‍ ഒരു ‘ഹെഡ്ജ് ഫണ്ട്’ (വായ്പാധിഷ്ഠിത ഊഹക്കച്ചവടം നടത്തുന്നതിനുള്ള) സംരംഭം നടത്തുന്നതായി റിപ്പോര്‍ട്ട്. ദി കാരവന്‍ മാഗസിനാണ് സിംഗപ്പൂര്‍, യുനൈറ്റഡ് കിങ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിടങ്ങളില്‍ നിന്നും സംഘടിപ്പിച്ച രേഖകള്‍ സഹിതം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനധികൃത നിക്ഷേപങ്ങള്‍ കുപ്രസിദ്ധിയുള്ള പ്രദേശമാണ് ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയില്‍ പെടുന്ന കേയ്മാര്‍ ദ്വീപുകള്‍.

ഈ ഹെഡ്ജ് ഫണ്ട് രജിസ്റ്റര്‍ ചെയ്ത സമയവും ഏറെ ശ്രദ്ധേയമാണ്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് 13 ദിവസങ്ങള്‍ക്കു ശേഷമാണ് ഈ ഹെഡ്ജ് ഫണ്ട് നിലവില്‍ വന്നതെന്ന് കാരവന്‍ റിപ്പോര്‍ട്ട് പറയുന്നു. വിവേക് ഡോവലിന്റെ ഈ ബിസിനസ്സ് അദ്ദേഹത്തിന്റെ സഹോദരന്‍ ശൗര്യ ഡോവലിന്റെ ബിസിനസ്സ് പരിപാടികളുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണെന്ന് കാരവന്‍ പറയുന്നുണ്ട്. ബിജെപി നേതാവായ ശൗര്യ, ഇന്ത്യ ഫൗണ്ടേഷന്‍ എന്ന ഒരു തിങ്ക് ടാങ്കിനെ ഡയറക്ടര്‍ കൂടിയാണ്. മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ തലപ്പത്തിരിക്കുന്ന, സര്‍ക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സ്ഥാപനമാണിത്.

ഒരു ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായ വിവേക് ഡോവല്‍ യുകെ പൗരനാണ്. നിലവില്‍ സിംഗപ്പൂരിലാണ് കഴിയുന്നത്. ജിഎന്‍വൈ ഏഷ്യ ഫണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ പേര്. ജൂലൈ 2018ലെ ഒരു രേഖയില്‍ പറയുന്നതു പ്രകാരം മുഹമ്മദ് അല്‍താഫ് മുസ്ലിം വീട്ടില്‍, ഡോണ്‍ ഡബ്ല്യു ഇബാങ്ക്‌സ് എന്നിവരും ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരാണ്.

ഇ ബാങ്ക്‌സിന്റെ പേര് നേരത്തെ പാരഡൈസ് പേപ്പേഴ്‌സ് ചോര്‍ന്നപ്പോഴും ഉയര്‍ന്നു വന്നിരുന്നു. പാനമ പേപ്പേഴ്‌സ് ചോര്‍ച്ചയുടെ ഘട്ടത്തില്‍ പുറത്തുവന്ന പേരുകളിലൊന്നായ വാക്കേഴ്‌സ് കോര്‍പ്പറേറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ജിഎന്‍വൈ ഏഷ്യാ ഫണ്ട് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ റീജ്യണല്‍ ഡയറക്ടറാണ് മുഹമ്മദ് അല്‍ത്താഫ് മുസ്ലിം വീട്ടില്‍. നിലവില്‍ ഖത്തറിലെ ദോഹയിലാണ് ഇദ്ദേഹമുള്ളത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്തിട്ടുള്ളയാളാണ് മുഹമ്മദ് അല്‍ത്താഫ്.

Exit mobile version