വേട്ടക്കാരനെ വേട്ടയാടി ഇര! ആക്രമിക്കാനെത്തിയ പുലിയെ കുത്തി കൊലപ്പെടുത്തി പശുക്കള്‍; ഭയന്നോടി കൂടെയുള്ള പുലി

പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച് തിരിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് പശുക്കള്‍!

അഹമ്മദ് നഗര്‍: വേട്ടയ്ക്കായി ഇറങ്ങിയ പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച് തിരിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് പശുക്കള്‍! പുലിയുടെ ആക്രമണത്തെ കുറിച്ച് കേട്ട് വളര്‍ന്നവര്‍ അമ്പരന്നിരിക്കുകയാണ് ഈ വാര്‍ത്ത കേട്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുരിലാണ് സംഭവം. ഇര തേടി പശു സംരക്ഷണ കേന്ദ്രത്തിലെത്തിയ രണ്ട് പുലികളിലൊന്നിനെയാണ് പശുക്കള്‍ കുത്തി മലര്‍ത്തിയത്. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ടൈംസ് നൗവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗരഭന്‍ റാവുസാഹേബ് ഉംബറാര്‍ എന്ന ഗോസംരക്ഷണ കേന്ദ്രത്തിലാണ് രണ്ട് പുലികളുടെ ആക്രമണ ുണ്ടായത്. ഉംബറാര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ഈ ഗോശാല സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെ ഗോശാലയുടെ പിറകു വശം വഴി പുലി അകത്തേക്ക് കയറി. വിരണ്ട പശുക്കള്‍ അലറി കരഞ്ഞു കൊണ്ട് ഗോശാലയ്ക്കുള്ളിലൂടെ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. ഇതിനിടെ ഗോശാലയിലുണ്ടായിരുന്ന പശുക്കുട്ടിയുടെ മേല്‍ പുലി ചാടി വീണു. ഇതോടെ പ്രകോപിതരായ പശുക്കള്‍ പുലിയുടെ നേരെ തിരിയുകയായിരുന്നു.

പശുക്കളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ ഉടമ കണ്ടത് ഗോശാലയിലെ 35-ഓളം പശുക്കള്‍ ചേര്‍ന്ന് അകത്ത് കയറിയ പുലിയെ ചവിട്ടി മെതിക്കുന്നതാണ്. ഒപ്പം ഈ പുലിയോടൊപ്പം വന്ന മറ്റൊരു പുലി തൊഴുത്തിന് പുറത്ത് ഭയന്നു നില്‍ക്കുന്നതും. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ എത്തി പുലിയുടെ മൃതശരീരം എടുത്തുകൊണ്ടു പോയി.

ഒന്നര വയസ്സുള്ള ആണ്‍പുലിയാണ് പശുക്കളുടെ കുത്തും ചവിട്ടും കൊണ്ട് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗോശാലയിലെ കാഴ്ച്ച കണ്ട് വിരണ്ടോടിയ രണ്ടാമത്തെ പുലിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

Exit mobile version