രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അമിത് ഷാ; ക്ഷേത്രം ഉണ്ടായിരുന്നിടത്തു തന്നെ നിര്‍മ്മിക്കും

ഡല്‍ഹി രാം ലീല മൈതാനത്ത് പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര നിര്‍മാണം തന്നെയാവും മുഖ്യ തെരഞ്ഞെടുപ്പ് ആയുധമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്ര നിര്‍മാണത്തില്‍നിന്നും പിന്നോട്ടില്ലെന്നും എവിടെ ക്ഷേത്രം ഉണ്ടായിരുന്നോ അവിടെത്തന്നെ നിര്‍മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. ഡല്‍ഹി രാം ലീല മൈതാനത്ത് പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുകയാണ്. എന്നാല്‍ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ല. അവര്‍ പലവിധ തടസങ്ങളും സൃഷ്ടിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. രാമക്ഷേത്ര നിര്‍മാര്‍ണത്തിനായി പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തേക്കാള്‍ ബുദ്ധിയുള്ളവരാണ് രാജ്യത്തെ ജനങ്ങള്‍. ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് ഇപ്പോഴും മോദി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയും അദ്ദേഹത്തിനെതിരായി മറ്റുള്ളവരെല്ലാം എന്ന നിലയാണുള്ളതെന്നും അമിത് ഷാ പറഞ്ഞു.

Exit mobile version