സഹോദരീ പുത്രനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ടുമൂടി, ചെടി നട്ടു; മൂന്ന് വര്‍ഷത്തിനു ശേഷം തുമ്പ് കണ്ടെത്തി പോലീസ്; ഹൈദരാബാദില്‍ വെച്ച് പ്രതിയെ വലയിലാക്കി

ന്യൂഡല്‍ഹി: സഹോദരീ പുത്രനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ടുമൂടി ചെടി നട്ടുപിടിപ്പിച്ച ഒഡീഷ സ്വദേശിയെ പോലീസ് മൂന്നുവര്‍ഷത്തിനു ശേഷം പിടികൂടി. ഡല്‍ഹി പോലീസാണ് ബിജയ് കുമാര്‍ മഹാറാണ എന്നയാളെ ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തന്റെ കാമുകിയുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് 2016ല്‍ ഡല്‍ഹിയില്‍വച്ച് ബിജയ് കുമാര്‍ മരുമകന്‍ ജയ് പ്രകാശിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

ഒഡീഷയില്‍ നിന്നും കാമുകി ഡല്‍ഹിയിലേക്കു താമസം മാറ്റിയതിനു പിന്നാലെയാണ് 2012ല്‍ ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ ഡല്‍ഹിയിലെത്തുന്നത്. പിന്നീട്, 2015ലാണ് മരുമകന്‍ ജയ്പ്രകാശ് ഡല്‍ഹിയിലെത്തി ബിജയ് കുമാറിനൊപ്പം താമസം തുടങ്ങിയത്. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു ജയ്പ്രകാശ്. ഇതിനിടെ ബിജയ്‌യുടെ കാമുകിയുമായി ജയ്പ്രകാശ് വളരെ അടുപ്പം പുലര്‍ത്താനും തുടങ്ങിയിരുന്നു. ഇതില്‍ പ്രകോപിനായ ബിജയ് മരുമകനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.

2016 ഫെബ്രുവരി 6ന് ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത് സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കു അഴിച്ചുവച്ച ഫാനിന്റെ ഭാഗമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. മൃതദേഹം പിന്നീട് ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നേരത്തേ ഒരുക്കിയിരുന്ന മണ്ണില്‍ മറവ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇതിനു മുകളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു.

ഒരാഴ്ചയ്ക്കുശേഷം ജയ്പ്രകാശിനെ കാണാനില്ലെന്നു കാണിച്ച് ബിജയ് തന്നെ പോലീസില്‍ പരാതിയും നല്‍കി. കുറച്ചു സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ ജയ്പ്രകാശ് പിന്നീടു തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതി. രണ്ട് മാസത്തോളം അതേ ഫ്ളാറ്റില്‍ താമസിച്ചതിനു ശേഷം ബിജയ് മറ്റൊരിടത്തേക്കു മാറുകയായിരുന്നു. 2017ല്‍ ഇയാള്‍ ഹൈദരാബാദിലേക്കും പോയി.

പിന്നീട് കേസില്‍ വലിയ അന്വേഷണങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഫ്‌ളാറ്റില്‍ നടത്തിയ അറ്റകുറ്റ പണിക്കിടെ ബാല്‍ക്കണിയിലെ മണ്ണില്‍ നിന്നും കൊല്ലപ്പെട്ട ജയ്പ്രകാശിന്റെ ശരീരാവശിഷ്ടങ്ങളും അസ്ഥികൂടവും കണ്ടെത്തുകയായിരുന്നു. നീല നിറത്തിലുള്ള ജാക്കറ്റ്, ഷര്‍ട്ട്, ബെഡ്ഷീറ്റ്, കിടക്ക എന്നിവകൊണ്ടു മൂടിയ നിലയിലായിരുന്നു ശരീരാവശിഷ്ടങ്ങള്‍. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബിജയ് കുമാറിനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ബിജയ് വീടൊഴിഞ്ഞ ശേഷം മറ്റൊരു കുടുംബവും ഇവിടെ താമസമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും ബാല്‍ക്കണിയിലെ ഒളിഞ്ഞിരുന്ന ക്രൂരകൃത്യം കണ്ടെത്താനായിരുന്നില്ല.

ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്ത ബിജയ് കുമാറിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോയി.

Exit mobile version