യാത്രക്കാരൻ വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: 80 വയസുള്ള യാത്രക്കാരൻ മുംബൈ വിമാനത്താവളത്തിൽ വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് പിഴയിട്ടു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാ(ഡിജിസിഎ)നാണ് 30 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 16ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.

ഒരാഴ്ചയ്ക്കുള്ളിൽ മറുപടി ആവശ്യപ്പെട്ട് സംഭവത്തിൽ എയർ ഇന്ത്യക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രതികരണം പരിശോധിച്ച ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ഇപ്പോൾ പിഴ ചുമത്തുകയായിരുന്നു. മരിച്ച യാത്രക്കാരന്റെ ഭാര്യക്ക് വീൽചെയർ നൽകിയിരുന്നെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കണമെന്നും ജീവനക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെന്നാണ് എയർഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ പകരം ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ യാത്രക്കാരൻ തീരുമാനിക്കുകയായിരുന്നു.

‘ഫെബ്രുവരി 12ന് ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഞങ്ങളുടെ അതിഥികളിൽ ഒരാൾ വീൽചെയറിലായിരുന്ന ഭാര്യയുമായി ഇമിഗ്രേഷൻ ക്ലിയർ ചെയ്യുന്നതിനിടയിൽ അസുഖം ബാധിച്ചു. വീൽചെയറുകളുടെ കനത്ത ഡിമാൻഡ് കാരണം നൽകുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ യാത്രക്കാരനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹം ഭാര്യക്കൊപ്പം നടക്കാൻ തീരുമാനിക്കുകയായിരുന്നു.’- എന്നാണ് എയർ ഇന്ത്യ വിശദീകരണ കുറിപ്പിൽ പറഞ്ഞത്.

ALSO READ- രണ്ട് രാജ്യസഭാ സീറ്റുകൾ; ലോക്‌സഭയിൽ മൂന്നാം സീറ്റും; മുസ്ലിം ലീഗ് ആധിപത്യത്തിൽ പുകഞ്ഞ് യുഡിഎഫ്; കോട്ടയത്തടക്കം തിരിച്ചടിയാകും

യാത്രക്കാരൻ ഒന്നരകിലോമീറ്ററോളം നടന്നിരുന്നു. തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ എത്തുന്നതിന് മുൻപായി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അതേസമയം, ഭിന്നശേഷിക്കാർക്കും നടക്കാൻ പ്രയാസം നേരിടുന്നവർക്കും വീൽചെയർ നൽകണമെന്ന മാനദണ്ഡം എയർഇന്ത്യ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ ഡിജിസിഎ കണ്ടെത്തി. ഇതോടെയാണ് പിഴ ചുമത്തിയത്. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാർക്ക് മതിയായ വീൽചെയറുകൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ച ഡിജിസിഎ എല്ലാ എയർലൈനുകൾക്കും ഇക്കാര്യത്തിൽ കർശന നിർദേശവും നൽകിയിട്ടുണ്ട്.

Exit mobile version