വിവാഹത്തട്ടിപ്പിനിരയായി ‘വനിതാ സിംഹം’: ഐപിഎസുകാരിയെ വിവാഹം കഴിച്ചത് ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന പേരില്‍

ലക്‌നൗ: വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ‘ലേഡി സിംഹ’വും. മാട്രിമോണിയല്‍ സൈറ്റിലൂടെ ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് വിവാഹം കഴിച്ചത്. ശ്രേഷ്ഠ താക്കൂര്‍ എന്ന 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് തട്ടിപ്പില്‍പെട്ടത്. 2018ലാണ് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രേഷ്ഠയെ മാട്രിമോണിയല്‍ സൈറ്റിലൂടെ രോഹിത് രാജ് പരിചയപ്പെട്ടത്. 2008 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനെന്നായിരുന്നു രോഹിത് ശ്രേഷ്ഠയെ വിശ്വസിപ്പിച്ചത്.

കുറ്റാന്വേഷണരംഗത്തെ മികച്ച കഴിവുകള്‍ കൊണ്ട് ഉത്തര്‍ പ്രദേശിലെ ലേഡി സിംഹം എന്നാണ് ശ്രേഷ്ഠ അറിയപ്പെടുന്നത്. റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീഷണറാണെന്ന് വിശദമാക്കിയാണ് ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് പിന്നാലെയാണ് ഭര്‍ത്താവ് ഐആര്‍എസ് ഉദ്യോഗസ്ഥനല്ലെന്നും താന്‍ വഞ്ചിക്കപ്പെട്ടെന്നും മനസ്സിലായത്.

തട്ടിപ്പ് മനസിലായെങ്കിലും മറ്റ് വഴികളില്ലാതെ വിവാഹ ബന്ധം തുടര്‍ന്നെങ്കിലും ഭാര്യയുടെ പേരില്‍ രോഹിത് മറ്റ് പലരേയും വഞ്ചിക്കാന്‍ തുടങ്ങിയതോടെയാണ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെയും വഞ്ചന കേസുകളിലും പ്രതിയായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിലവില്‍ ഷാംലി ജില്ലയിലെ കമ്മീഷണറാണ് ശ്രേഷ്ഠ താക്കൂര്‍. പതിനഞ്ച് ലക്ഷം രൂപയാണ് ഐപിഎസ് ഉദ്യോഗസ്ഥയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത്. വെള്ളിയാഴ്ചയാണ് തട്ടിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version