പ്രണയം നടിച്ച് വിവാഹം; വിശ്വാസം കൈമുതലാക്കി പണവും ആഭരണങ്ങളുമായി മുങ്ങും! ഒടുവിൽ അഭിനയ അറസ്റ്റിൽ

ചെന്നൈ: പ്രണയം നടിച്ച് വിവാഹം കഴിച്ച് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞ വിവാഹത്തട്ടിപ്പുകാരി അറസ്റ്റിൽ. മധുര സ്വദേശി അഭിനയ(28) ആണ് പിടിയിലായത്. അഭിനയ സമാനമായി നാലു പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും തെളിഞ്ഞു. ഒടുവിലത്തെ ഇരയാണ് താംബരം രംഗനാഥപുരത്തെ നടരാജൻ. താൻ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഭിനയ കുടുങ്ങിയത്.

ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജൻ ഏതാനും മാസം മുമ്പാണ് മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയയെ പരിചയപ്പെടുന്നത്. ഓഗസ്റ്റിൽ വിവാഹിതരായി. ഒക്ടോബർ 19-നാണ് അഭിനയയെ കാണാതാവുന്നത്. വീട്ടിലുണ്ടായിരുന്ന 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അവർ മുങ്ങിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് നടരജാൻ പോലീസിനെ സമീപിച്ചത്.

പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് നാലുപവൻ ആഭരണം പിടിച്ചെടുത്തു. അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2011ൽ മന്നാർഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവർ പത്തുദിവസത്തിൽ വേർപിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്.

അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്തുദിവസത്തിന് ശേഷം അതും ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീടാണ് നടരാജനെ വിവാഹം കഴിച്ചത്. ജോലിക്കായി പലയിടത്തും തങ്ങുമ്പോൾ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണവും തട്ടുകയാണ് അഭിനയയുടെ മുഖ്യ ജോലിയെന്ന് പോലീസ് പറയുന്നു.

Exit mobile version