കാര്‍ അപകടത്തില്‍ ഭാര്യ മരിച്ചു; തന്റെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്, തന്നെ അറസ്റ്റ് ചെയ്യണം; ആവശ്യവുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

അഹമ്മദാബാദ്: കാര്‍ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യ മരിച്ച സംഭവത്തില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടാണ് യുവാവിന്റെ ഭാര്യ മരിച്ചത്.ഗുജറാത്തിലെ നര്‍മദ സ്വദേശിയും അധ്യാപകനുമായ പരേഷ് ദോഷി (55) ആണ് പരാതിക്കാരന്‍. ഇദ്ദേഹവും ഭാര്യ അമിതയും ബനസ്‌കന്ത ജില്ലയിലെ അംബാജി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി മടങ്ങവേ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

ഈ അപകടത്തിന് കാരണം തന്റെ അശ്രദ്ധമായ ഡ്രൈവിങ് ആണെന്നും തനിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് കാര്‍ ഓടിച്ച പരേഷ് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെത്തിയ പരേഷിന് എതിരെ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഖേരോജ്-ഖേദ്ബ്രഹ്‌മ ഹൈവേയില്‍ ദാന്‍ മഹുദി ഗ്രാമത്തിന് സമീപം സബര്‍കന്തയില്‍ എത്തിയപ്പോള്‍ തെരുവ് നായ കാറിന് കുറുകെ ചാടിയിരുന്നു. ഇതിനെ രക്ഷിക്കാനായി കാര്‍ വെട്ടിച്ചപ്പോള്‍ തൊട്ടടുത്ത തൂണിലും ബാരിക്കേഡിലും ഇടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ റോഡരികിലെ ബാരിക്കേഡുകള്‍ കാറിന്റെ ചില്ലിലൂടെ മുന്‍ സീറ്റില്‍ ഇരുന്ന അമിതയുടെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു.

also read-മന്ത്രി ഗണേഷ്‌കുമാറിന് 17 പേഴ്ണല്‍ സ്റ്റാഫുകളെ അനുവദിച്ച് സര്‍ക്കാര്‍

തന്റെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും ഇതിന് ഉത്തരവാദി താനാണെന്നും പരേഷ് പോലീസിനോട് പറഞ്ഞു. അപകട സമയത്ത് തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് അമിതയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Exit mobile version