സോണിയാഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണം: നേരില്‍ കണ്ട് രേവന്ത് റെഡ്ഡിയും നേതാക്കളും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍ കണ്ടാണ് ആവശ്യമുന്നയിച്ചത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും രേവന്തിനൊപ്പമുണ്ടായിരുന്നു.

തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു. സംസ്ഥാന രൂപവത്കരണത്തിന് പ്രത്യുപകാരം ചെയ്യാനും തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം സോണിയയോട് വ്യക്തമാക്കി.

ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു സോണിയയുടെ മറുപടി. ഖമ്മം മണ്ഡലത്തില്‍ മത്സരിക്കാനാണ് സംഘം സോണിയയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ 17 സീറ്റുകളില്‍ പരമാവധി എണ്ണത്തിലും വിജയം നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019ലെ തിരഞ്ഞെടുപ്പില്‍ 17-ല്‍ മൂന്നിടത്താണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. മല്‍കാജ്ഗിരിയില്‍ നിന്ന് വിജയിച്ച രേവന്ത് റെഡ്ഡി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടങ്കലില്‍ നിന്ന് എംഎല്‍എയായിരുന്നു. കോണ്‍ഗ്രസിന്റെ രേണുക ചൗധരിയെ പരാജയപ്പെടുത്തിയ ബിആര്‍എസിന്റെ നാമ നാഗേശ്വര റാവുവാണ് നിലവില്‍ ഖമ്മം എംപി 2014-ല്‍ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി ഇവിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്നു.

Exit mobile version