മുന്‍കാമുകനുമായി ഒന്നിക്കണം; ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് എട്ട് ലക്ഷം നഷ്ടമായി

ജ്യോത്സ്യനായ അഹമ്മദ്, കൂട്ടാളികളായ അബ്ദുള്‍, ലിയാഖത്തുള്ള എന്നിവര്‍ക്കെതിരെയാണ് ജലഹള്ളി സ്വദേശിയായ യുവതി പരാതി നല്‍കിയത്.

ബംഗളൂരു: മുന്‍ കാമുകനുമായി വീണ്ടും ഒന്നിക്കാന്‍ ഓണ്‍ലൈനില്‍ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് എട്ട് ലക്ഷം രൂപ നഷ്ടമായി. സംഭവത്തില്‍ പരാതിയുമായി യുവതി രംഗത്തെത്തി. ജ്യോത്സ്യനായ അഹമ്മദ്, കൂട്ടാളികളായ അബ്ദുള്‍, ലിയാഖത്തുള്ള എന്നിവര്‍ക്കെതിരെയാണ് ജലഹള്ളി സ്വദേശിയായ യുവതി പരാതി നല്‍കിയത്.

കാമുകനുമായി ഒരുമിക്കാനും മറ്റ് പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുമാണ് 25കാരി ജോത്സ്യന്റെ സഹായം തേടിയത്. ഇതിന് വേണ്ടി ഓണ്‍ലൈനിലൂടെയാണ് യുവതി ജ്യോത്സ്യന്റെ സഹായം തേടിയത്. ശേഷം ജോത്സ്യനോട് യുവതി കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു.

കാമുകനുമായുള്ള ബന്ധം തകരാന്‍ ആരോ മന്ത്രവാദം നടത്തിയെന്നും, ചില ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രവാദം ചെയ്‌തെന്നും ജോത്സ്യന്‍ യുവതിയോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രിയകള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍ വഴി 501 രൂപ അടക്കാനും ആവശ്യപ്പെട്ടു.

ALSO READ ഡ്രൈവിംഗിനിടെ നെഞ്ചുവേദന: ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അപ്രതീക്ഷിത മരണം

കാമുകനുമായുള്ള ബന്ധത്തെ ഒരിക്കലും എതിര്‍ക്കാതിരിക്കാന്‍ മന്ത്രവാദം ചെയ്യാമെന്നും അതിനായി 2.4 ലക്ഷം രൂപ നല്‍കണമെന്നും അഹമ്മദ് പറഞ്ഞു. ഡിസംബര്‍ 22-ന് ന്യൂ ബിഇഎല്‍ റോഡിന് സമീപമുള്ള അഹമ്മദിന്റെ സഹായികള്‍ക്ക് യുവതി പണം നല്‍കി. രണ്ട് ദിവസത്തിന് ശേഷം, ഹെബ്ബാലില്‍ വെച്ച് തന്റെ സഹായിക്ക് 1.7 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ യുവതിക്ക് സംശയം തോന്നുകയും പണം നല്‍കില്ലെന്ന് അറിയിക്കുകയും ചെയ്തു. കാമുകനോടൊപ്പമുള്ള ഫോട്ടോകള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് അഹമ്മദ് ഭീഷണിപ്പെടുത്തി. ജനുവരി 10 വരെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷനിലൂടെ ഒന്നിലധികം ഇടപാടുകളിലായി 4.1 ലക്ഷം രൂപയാണ് രാഹില്‍ അടച്ചത്.

അതിനിടെ, മകള്‍ക്ക് 8.2 ലക്ഷം രൂപ നഷ്ടമായെന്ന് മനസ്സിലാക്കിയമാതാപിതാക്കള്‍ ജാലഹള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ലിയാഖത്തുള്ളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് യുവതി പണം മാറ്റിയത്. മന്ത്രവാദം നടത്താന്‍ യുവതി നിര്‍ബന്ധിച്ചെന്നും പണം തിരികെ നല്‍കുമെന്നും അഹമ്മദ് പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version