കുപ്രസിദ്ധ മോഡൽ ദിവ്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിലേക്ക് എറിഞ്ഞു; ഒരു പ്രതിയെ കൂടി വലയിലാക്കി പോലീസ്; മൃതദേഹത്തിനായി തിരച്ചിൽ

കൊൽക്കത്ത: കുപ്രസിദ്ധ മോഡലായ ദിവ്യ പഹൂജയെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയ കേസിൽ പ്രതിയായ ഒരാളെ കൂടി പോലീസ് പിടികൂടി.പശ്ചിമ ബംഗാളിൽ വെച്ചാണ് പ്രതി ബൽരാജ് ഗില്ലിനെ കൊൽക്കത്ത പോലീസ് പിടികൂടിയത്.

ഈ കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്രയ്ക്കൊപ്പം വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൊൽക്കത്ത വിമാനത്താവളത്തിൽ വച്ച് ബൽരാജ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രവി രക്ഷപ്പെട്ടു.

ഈ വർഷം ജനുവരി 2നാണ് കേസിനാസ്പദമായ സംഭവം. ഹോട്ടൽ സിറ്റി പോയിന്റിലെ 111-ാം നമ്പർ മുറിയിൽ ദിവ്യയെ അഞ്ച് പേർ ചേർന്ന് എത്തിച്ചിരുന്നു. തുടർന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയുടെ മൃതദേഹം പിന്നീട് പുഴയിൽ ഉപേക്ഷിച്ചു.

പോലീസ് മൃതദേഹം കണ്ടെത്താനായി വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താൽ സാധിച്ചിട്ടില്ല. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ദിവ്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത് അഭിജിത് സിംഗ് എന്നയാളുമായി ബന്ധപ്പെട്ട ചിലപ്രശ്‌നങ്ങളാണ്. ദിവ്യയുടെ ഫോണിൽ അഭിജിത്ത് സിംഗിന്റെ ചില അശ്ലീല ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ പറഞ്ഞിട്ടും ദിവ്യ അനുസരിച്ചിരുന്നില്ല. തുടർന്ന് ദിവ്യ, അഭിജിത്തിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭിജിത്തും സുഹൃത്തുക്കളും ചേർന്ന് ദിവ്യയെ കൊലപ്പെടുത്തുന്നത്.

ALSO READ- സവാദിന് എല്ലാ സഹായങ്ങളും നൽകിയതും വിവാഹം കഴിപ്പിച്ചതും പോപ്പുലർഫ്രണ്ട് നേതാക്കൾ; സവാദിലേക്ക് അന്വേഷണം എത്തിച്ചത് സംഘടനാ നിരോധനം

കേസുമായി ബന്ധപ്പെട്ട് അഭിജിത് സിംഗ്, ഹേമരാജ്, ഓംപ്രകാശ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. 27 കാരിയായ ദിവ്യ പഹൂജ മുൻ കാമുകനും ഗുരുഗ്രാമിലെ കുപ്രസിദ്ധ ഗുണ്ടയുമായ സന്ദീപ് ഗണ്ടോളിയുടെ 2016 ലെ വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് ഏഴ് വർഷം ജയിലിലായിരുന്നു. കഴിഞ്ഞ വർഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്.

Exit mobile version