മരിച്ച ഭർത്താവ് ഗുജറാത്തിൽ പൊങ്ങി! ഭർതൃപിതാവിനെയും കുടുംബത്തെയും കുരുക്കി സ്വത്ത് തട്ടിയെടുക്കാൻ ‘മരണ’ നാടകം; യുവതിയും ഭർത്താവും അറസ്റ്റിൽ

ലഖ്‌നൗ: വ്യാജ പരാതി നൽകി ഭർത്താവിന്റെ കുടുംബത്തെ അഴിക്കുള്ളിലാക്കി സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഭർത്താവിനെ കാണാനില്ലെന്നും അപായപ്പെട്ടിരിക്കാമെന്നും വ്യാജപരാതി നൽകിയ യുവതിയാണ് പിടിയിലായത്. പദ്ധതിക്ക് കൂട്ടുനിന്ന ഇവരുടെ ഭർത്താവിനേയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഭർതൃപിതാവിനെയും സഹോദരങ്ങളെയും പ്രതികളാക്കി പാരമ്പര്യ സ്വത്ത് കൈക്കാലാക്കാനാണ് ഉത്തർപ്രദേശിലെ ഗോണ്ടയിലെ ഗുഡിയ എന്ന യുവതി പ്ലാനിട്ടത്. എന്നാൽ പോലീസിന്റെ തന്ത്രത്തിൽ എല്ലാം പൊളിയുകയായിരുന്നു. ആറുമാസം മുമ്പാണ് ഭർത്താവിനെ കാണാനില്ലെന്ന് സൂചിപ്പിച്ച് ഗുഡിയ പോലീസിൽ പരാതി നൽകിയത്.

ഭർത്താവ് രാംകരണിനെ ഭർതൃപിതാവ് നാങ്കെയും ഭർത്താവിന്റെ സഹോദങ്ങളായ അർജുൻ, ശ്യാം, അഗിറാം എന്നിവർ ചേർന്ന് കൊലപ്പെടുത്തിയെന്നും മൃതദേഹം സംസ്‌കരിച്ചുവെന്നും ആയിരുന്നു പരാതിയിലെ ആരോപണം.

തുടർന്ന് ജൂൺ അഞ്ചിന് നാലുപേർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്ത് സംഭവത്തിൽ വിശദമായി അന്വേഷണവും തുടങ്ങിയതോടെയാണ് എല്ലാം പൊളിഞ്ഞത്. പോലീസ് അന്വേഷണത്തിൽ രാംകരൺ ഗുജറാത്തിൽ ജീവനോടെയുണ്ടെന്ന് കണ്ടെത്തി.

ALSO READ- കാശ്മീരിൽ ഭീകരരെ നേരിടുന്നതിനിടെ വെടിയേറ്റ് 2015 മുതൽ കോമയിൽ; എട്ടുവർഷത്തെ ചികിത്സയ്ക്കും രക്ഷിക്കാനായില്ല; മരണത്തിന് കീഴടങ്ങി ലഫ്.കേണൽ

തുടർന്നാണ് ബന്ധുക്കളെ മുഴുവൻ ജയിലിലാക്കി അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ രാംകരണും ഭാര്യയും പ്ലാൻ ചെയ്ത സംഭവമാണെന്ന് പോലീസിന് വ്യക്തമായത്. ഗുജറാത്തിൽ നിന്ന് രാംകരണിനെ പൊലീസ് യുപിയിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ രാംകരണും സഹോദരങ്ങളുമായി സ്വത്ത് തർക്കത്തിലായിരുന്നുവെന്ന് വ്യക്തമായി. എല്ലാരെയും ജയിലിലേക്കയച്ച് സ്വത്ത് മുഴുവൻ തട്ടിയെടുക്കാനായിരുന്നു ദമ്പതികളുടെ പദ്ധതിയിട്ടത്.

Exit mobile version