മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി: യുവതിയ്ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനിലാണ് വ്യാഴാഴ്ച അപകടമുണ്ടായത്. മുപ്പത്തിയഞ്ചുകാരിയായ റീനയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തലയ്ക്കും നെഞ്ചിലും റീനയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ഡിഎംആര്‍സി അന്വേഷണം പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് ഒരുമണിയോടെ ട്രെയിനില്‍ കയറിയ യുവതി, പ്ലാറ്റ്‌ഫോമിലുള്ള മകനെ കൂടി കയറ്റുന്നതിനായി തിരിഞ്ഞ് ഇറങ്ങിയപ്പോഴാണ് സാരിയുടെ തുമ്പ് വാതിലുകള്‍ക്കിടയില്‍പ്പെട്ടത്. ട്രെയിന്‍ നീങ്ങി തുടങ്ങിയതോടെ യുവതി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുകയും അവിടെ നിന്ന് ട്രാക്കിലേക്ക് വീണു.

ഉടന്‍ തന്നെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്ന കാരണത്താല്‍ പ്രവേശനം നിഷേധിച്ചു. പിന്നാലെ മറ്റ് മൂന്ന് ആശുപത്രികളെ കൂടി സമീപിച്ചെങ്കിലും ഗുരുതരാവസ്ഥ ആയതിനാല്‍ അവരും കയ്യൊഴിഞ്ഞതോടെയാണ് സഫ്ദര്‍ജങിലെത്തിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവതിക്ക് സാരമായ പരുക്കുകളുണ്ടായിരുന്നുവെന്നും ബോധമില്ലായിരുന്നുവെന്നുമാണ് സഫ്ദര്‍ജങിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. അപകടത്തില്‍ തലയ്ക്ക് സാരമായി പരുക്കേറ്റതോടെ തലച്ചോറിന് സ്ഥാനഭ്രംശമുണ്ടായെന്നും ഇതിന് പുറമെ ആന്തരീക രക്തസ്രാവമുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒടുവില്‍ ശനിയാഴ്ചയോടെ മരണത്തിന് കീഴടങ്ങി,

ഒന്‍പതുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ പച്ചക്കറി വിറ്റാണ് റീന കുടുംബം പുലര്‍ത്തിയിരുന്നത്. പത്തുവയസുള്ള മകനും 12 വയസുള്ള മകളുമാണ് റീനയ്ക്കുള്ളത്. ഡിഎംആര്‍സി ഉദ്യോഗസ്ഥരാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ ആദ്യം ബന്ധുക്കള്‍ വിസമ്മതിച്ചു. വാതില്‍ തുറന്നിരുന്നെങ്കില്‍ റീന മരിക്കുകയില്ലായിരുന്നുവെന്നും അതിന് മെട്രോ അധികൃതര്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടു.

Exit mobile version