സാമ്പത്തിക ബാധ്യത ആര് വഹിക്കും; ഡല്‍ഹി മെട്രോയിലെ സ്ത്രീകളുടെ സൗജന്യയാത്രയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് കെജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. എന്തിനാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതെന്നും സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ചോദിച്ചു.

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് കെജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. മെട്രോയിലും, ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനം ഡല്‍ഹി നിവാസികളുടെ പ്രശംസ പിടിച്ചു പറ്റുന്നതിന് ആംആദ്മി സര്‍ക്കാരിനെ സഹായിച്ചിരുന്നു. എന്നാല്‍ ഇത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍.

സൗജന്യയാത്രയ്‌ക്കെതിരെ നേരത്തെ ഡിഎംആര്‍സി ഉപദേഷ്ടാവായ ഇ ശ്രീധരനും രംഗത്തുവന്നിരുന്നു. ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഡല്‍ഹി സര്‍ക്കാരിനുണ്ടാകും. മെട്രോയുടെ ഭാവി വികസനത്തിന് ഇത് തിരിച്ചടിയാവും. യാത്രാ നിരക്ക് കൂട്ടാനും ഇടയാക്കും. അതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കരുത്. ഇതില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

Exit mobile version