പ്രിയപ്പെട്ട മേയര്‍ നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലല്ലോ: ഭക്ഷണവും വൈദ്യുതിയ്ക്കും ബുദ്ധിമുട്ടില്ലല്ലോ; രൂക്ഷ വിമര്‍ശനവുമായി വിശാല്‍

ചെന്നൈ: കനത്ത മഴ ചെന്നൈയില്‍ ദുരിത ജീവിതമായിരിക്കുകയാണ്. ചെന്നൈയില്‍ ഭൂരിഭാഗം ഭാഗങ്ങളും വെള്ളത്തിലാണ്. ജനജീവിതം ദുസ്സഹമായതോടെ അധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.

താന്‍ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പ്പിക്കാവുന്നതേയുള്ളൂവെന്നും താരം പറയുന്നു. എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെക്കൊണ്ട് ചോദിപ്പിക്കരുതെന്നും വിശാല്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും കോര്‍പറേഷനിലെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിയ്ക്കും തടസ്സങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്.

നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള മറ്റ് പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന വാട്ടര്‍ ഡ്രെയ്ന്‍ പ്രോജക്റ്റ് ചെന്നൈയ്ക്ക് വേണ്ടി തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ? 2015ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ടു വര്‍ഷത്തിനപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് വളരെ ദുഃഖകരമാണ്.

ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുകയാണ്. ഒരു അദ്ഭുതവും പ്രതീക്ഷിക്കുന്നില്ല, എന്നാല്‍ പൗരന്മാരോടുള്ള കടമ പ്രതീക്ഷിക്കുന്നു, വിശാല്‍ കുറിച്ചു.

Exit mobile version