അഹമ്മദാബാദില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍, അറസ്റ്റിലായത് രാജ്യം വിടാനുള്ള തയ്യാറെടുപ്പിനിടെ

അഹമ്മദാബാദ്: അഹമ്മദാബാദില്‍ മലയാളി യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനി സജ്നിയെ (26) കൊലപ്പെടുത്തിയ കേസിലെ പ്രതി തരുണ്‍ ജിനരാജിനെ (47) ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ജിനരാജിനെ ഒന്നര മാസമായി ലോീസ് തിരയുകയായിരുന്നു. ഒടുവില്‍ ഡല്‍ഹി നജഫ്ഗഡില്‍ നിന്നാണു അഹമ്മദാബാദ് സൈബര്‍ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്. 2003 ഫെബ്രുവരി 14നാണു അഹമ്മദാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ സജ്‌നിയെ കണ്ടെത്തിയത്.

also read: ആയയെ ആവശ്യമുണ്ട്, 83 ലക്ഷം രൂപ ശമ്പളം; പരസ്യം നല്‍കി വിവേക് രാമസ്വാമി

തൃശൂര്‍ വിയ്യൂര്‍ സ്വദേശി ഒ.കെ.കൃഷ്ണന്‍-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്നു സജ്‌നി. കൊലപാതക കേസില്‍ പ്രതിയായ ജിനരാജിനെ 15 വര്‍ഷത്തിനു ശേഷം 2018 ഒക്ടോബറിലാണു പോലീസ് പിടികൂടിയത്.
ഓഗസ്റ്റ് 4നാണു സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

സ്ഥലം വിടുന്നതിനു മുന്‍പു തന്നെ പുതിയ പേരില്‍ ഇയാള്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയിരുന്നുവെന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. പുതിയ പേരും ആധാര്‍ കാര്‍ഡും ഉപയോഗിച്ചു ഡ്രൈവിങ് ലൈസന്‍സിനും പാസ്പോര്‍ട്ടിനും അപേക്ഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും ഓസ്‌ട്രേലിയയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

Exit mobile version