‘പേടിച്ച് വിറച്ച അവസ്ഥയിലായിരുന്നു പെണ്‍കുട്ടി, ഞാനെന്റെ വസ്ത്രം നല്‍കി’; 12 കാരിയെ രക്ഷിച്ച പൂജാരി പറയുന്നു

ബദ്‌നഗര്‍ റോഡിലെ ആശ്രമത്തിലെ പൂജാരിയായ രാഹുല്‍ ശര്‍മയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

മധ്യപ്രദേശ്: സെപ്റ്റംബര്‍ 25നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്നത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വിവസ്ത്രയാക്കിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ബദ്‌നഗര്‍ റോഡിലെ ആശ്രമത്തിലെ പൂജാരിയായ രാഹുല്‍ ശര്‍മയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. വീടുകള്‍ തോറും സഹായം തേടി കയറിയിറങ്ങിയ പെണ്‍കുട്ടിയെ ചിലര്‍ ആട്ടിയോടിക്കുകയായിരുന്നു. ഇത് കണ്ട പൂജാരിയാണ് പെണ്‍കുട്ടിയെ സഹായിച്ചത്.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ശര്‍മ പറഞ്ഞതിങ്ങനെ- ‘തിങ്കളാഴ്ച രാവിലെ 9.30 ഓടെ ഞാന്‍ ആശ്രമത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ കണ്ടത്. അവള്‍ അര്‍ദ്ധനഗ്‌നയായിരുന്നു. ചോരയൊലിക്കുന്ന നിലയിലാണ് കണ്ടത്. സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അവളുടെ കണ്ണുകള്‍ വീര്‍ത്തിരുന്നു. ഞാന്‍ എന്റെ വസ്ത്രങ്ങള്‍ അവള്‍ക്ക് നല്‍കി 100 ഡയല്‍ ചെയ്തു. പക്ഷെ ഫോണില്‍ പോലീസിനെ ലഭിക്കാതിരുന്നതോടെ മഹാകാല്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി’.

പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവള്‍ പറഞ്ഞതൊന്നും മനസ്സിലായില്ലെന്ന് രാഹുല്‍ ശര്‍മ വിശദീകരിച്ചു. പെണ്‍കുട്ടി വല്ലാതെ പേടിച്ച അവസ്ഥയിലായിരുന്നു.

അതേസമയം, പെണ്‍കുട്ടിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനുള്ള ശ്രമത്തിലാണ് പോലീസ്. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. എന്നാല്‍ ഒരു ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാളാണോ പ്രതി എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version