പോലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കാമുകനൊപ്പം ജീവിക്കാനായി ഭാര്യ ആസൂത്രണം ചെയ്തതെന്ന് പോലീസ്

വിശാഖപട്ടണം പോലീസ് കോൺസ്റ്റബിളിനെ മരിച്ചനിലയിൽ ആന്ധ്രാപ്രദേശിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസിൽ കോൺസ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

സംഭവത്തിൽ രമേശ്കുമാറിന്റെ ഭാര്യ ബി ശിവജ്യോതിയെയും ഇവരുടെ കാമുകനും അയൽക്കാരനുമായ രാമറാവു, കൂട്ടാളി നീല എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണം വൺടൗൺ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രമേശ്കുമാർ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പോലീസിന് തുടക്കം മുതൽ സൂചനയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് രമേശ് കുമാറിനെവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പോലീസ് ഭാര്യയെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്തതിൽ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇവരുടെ അയൽക്കാരനായ രാമരാവുവിന് ഒപ്പം ജീവിക്കാനായി ഭാര്യ ശിവജ്യോതി നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് പറയുന്നു.

അയൽക്കാരായ രാമറാവുവും ശിവജ്യോതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം അറിഞ്ഞ രമേശ്കുമാർ ഭാര്യയെ ഈ ബന്ധത്തിൽനിന്ന് വിലക്കിയിരുന്നു. എന്നാൽ ശിവജ്യോതി കാമുകനുമായുള്ള ബന്ധം തുടർന്നു. ഇതറിഞ്ഞ രമേശ് കുമാർ ഭാര്യയോട് വീട്ടിൽനിന്ന് പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശിവജ്യോതി കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്.

ALSO READ- കാമുകനുമായി പിണങ്ങിയ പെണ്‍കുട്ടി ഹൈ ടെന്‍ഷന്‍ പവര്‍ ലൈനില്‍ കയറി, പിന്നാലെ കാമുകനും! വൈറല്‍ വീഡിയോ

ചൊവ്വാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ രമേശ്കുമാറിന് ശിവജ്യോതി മദ്യം നൽകി. മദ്യലഹരിയിൽ ഭർത്താവ് ഉറങ്ങിയ സമയത്ത് യുവതി കാമുകനെയും കൂട്ടാളിയെയും വിളിച്ചുവരുത്തി. തുടർന്ന് മൂവരും ചേർന്ന് രമേശ്കുമാറിനെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയശേഷം ഭർത്താവിന്റേത് സ്വാഭാവികമരണമായി ചിത്രീകരിക്കാനും ശ്രമിച്ചു. എന്നാൽ പോലീസ് പോലീസിന്റെ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

Exit mobile version