കനിമൊഴി എംപി കയറി ബസിലെ ജോലി പോയി, ഷര്‍മിളയ്ക്ക് കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍

ചെന്നൈ: കനിമൊഴി എംപി ബസില്‍ കയറി അഭിനന്ദിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍ സമ്മാനിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയിലേക്ക് ഷര്‍മിളയെ വിളിച്ചുവരുത്തിയ കമല്‍ കാര്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി.

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24- കാരിയായ ഷര്‍മിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളാണ്. ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡിഎംകെ നേതാവ് കനിമൊഴി യാത്ര ചെയ്തത്. ബസിലെ വനിതാ കണ്ടക്ടര്‍ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു.

കനിമൊഴിയില്‍ നിന്ന് പണം വാങ്ങുന്നത് ഷര്‍മിള വിലക്കിയെങ്കിലും അന്നത്തായി അത് ചെവിക്കൊണ്ടില്ല. കനിമൊഴി ബസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഇതിന്റെപേരില്‍ ഷര്‍മിളയും അന്നത്തായിയുമായി തര്‍ക്കമുണ്ടാകുകയും ജോലി പാതിവഴിയില്‍ നിര്‍ത്തി ഷര്‍മിള ബസില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു.

സംഭവത്തിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് നീക്കിയെന്ന് ഷര്‍മിള പിന്നീട് വെളിപ്പെടുത്തി. ഇതോടെ കനിമൊഴിയടക്കം ഒട്ടേറെപ്പേര്‍ പിന്തുണയുമായെത്തി. വേറെ ജോലി നേടാന്‍ നടപടിയെടുക്കാമെന്ന് കനിമൊഴി വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് കമല്‍ഹാസന്‍ ഷര്‍മിളയ്ക്ക് ടാക്സി സര്‍വീസ് ആരംഭിക്കാന്‍ കാര്‍ സമ്മാനിക്കാന്‍ തീരുമാനിച്ചത്. കമലിന്റെ സന്നദ്ധസംഘടനയായ കമല്‍ കള്‍ച്ചറല്‍ സെന്റര്‍ മുഖേനയാണ് കാര്‍ നല്‍കുന്നത്.

Exit mobile version