2000 രൂപ നോട്ട് പിന്‍വലിച്ചു; കൈവശമുള്ളവര്‍ സെപ്റ്റംബര്‍ 30ന് മുമ്പ് മാറ്റിയെടുക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്.

നിലവില്‍ കൈയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 30ന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ തിരികെ ബാങ്കുകളിലേല്‍പ്പിക്കണം. ഒരാള്‍ക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കില്‍ നല്‍കി മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍ബിഐ വ്യക്തമാക്കി.

2016 ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയ 2000ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ വിപണിയിലിറക്കിയത്. കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വര്‍ഷത്തിന് ശേഷം കേന്ദ്രം പിന്‍വലിക്കുന്നത്. നിലവില്‍ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി. ഇനിയിത് 500 രൂപയാകും.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് 32,910 ലക്ഷമായി. 2020 ല്‍ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.

2019-20 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല. 2000 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നത് നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നതായാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കുറിപ്പിലുള്ളത്.

Exit mobile version