അമൃത്പാല്‍ സിങ് പഞ്ചാബ് പോലീസിന്റെ പിടിയില്‍: കീഴടങ്ങിയതെന്ന് സൂചന

പഞ്ചാബ്: ഖലിസ്താന്‍വാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ സിങ് പിടിയില്‍. പഞ്ചാബിലെ മോഗയില്‍ വെച്ചാണ് അമൃത്പാല്‍ സിങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കീഴടങ്ങിയതാണെന്നാണ് സൂചന.

മാര്‍ച്ച് 18-ന് ഒളിവില്‍ പോയ അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. അമൃത്പാലിനെ അസമിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമൃത്പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ കഴിഞ്ഞ ദിവസം അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞിരുന്നു.

ലണ്ടനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമൃത്പാല്‍ കീഴടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അതേസമയം, അറസ്റ്റ് സംബന്ധിച്ച് പഞ്ചാബ് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍, പഞ്ചാബ് പോലീസിനൊപ്പം അമൃത്പാല്‍ സിങ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അസമിലെ ദിബ്രുഗഡിലേക്ക് അമൃത്പാലിനെ മാറ്റുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്.

പോലീസിന്റെ പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Exit mobile version