സ്വവർഗ്ഗ വിവാഹം നിയമപരമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും; ഇത് വരേണ്യവർഗ്ഗത്തിന്റെ കാഴ്ചപ്പാട്; സുപ്രീംകോടതിയിൽ എതിർത്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന ആവശ്യം നിരാകരിച്ച് ശക്തമായ നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ പുതിയ അപേക്ഷ ഫയൽ ചെയ്തു.

സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കരുതെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വവർഗ്ഗ ദമ്പതികൾക്ക് കുട്ടികളെ ദത്ത് എടുക്കാൻ അധികാരമില്ലെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ഇതിന് മുന്നോടിയാണ് കേന്ദ്രത്തിന്റെ എതിർപ്പ് അറിയിച്ചിരിക്കുന്നത്.

ALSO READ- വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ചു; സുബിൻ യാത്രയായത് നാല് പേർക്ക് പുതുജീവൻ പകർന്ന്

അതേസമം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമ്മാണ സഭകൾക്കാണ്. കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്നും കേന്ദ്രത്തിന്റെ അപേക്ഷയിൽ വിശദീകരിക്കുന്നുണ്ട്.

സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം അല്ല. നഗരങ്ങളിലെ വരേണ്യവർഗ്ഗത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണ് എന്നും കേന്ദ്രം അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version