‘നരേന്ദ്ര മോഡി’ സ്‌റ്റേഡിയത്തിൽ രഥത്തിൽ എത്തി നരേന്ദ്ര മോഡി; സ്വയം പുകഴ്ത്തലിന്റെ അങ്ങേയറ്റത്തെ പ്രവർത്തിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ന് ആരംഭിച്ച അഹമ്മദാബാദ് ടെസ്റ്റിന് മുന്നോടിയായി ടീം നായകന്മാരെ ക്യാപ് അണിയിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പരിഹാസം. സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം രഥത്തിൽ കറങ്ങിയ മോഡിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി.

മോഡിയുടെ ഈ പ്രവർത്തി സ്വയം പുകഴ്ത്തലിന്റെ അങ്ങേയറ്റമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മോഡി ഓസീസ് പ്രധനമന്ത്രിക്കൊപ്പം രാവിലെ എത്തിയത്.

സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുള്ള ടെസ്റ്റ് ക്യാപ് മോഡിയും ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ആൽബനീസും സമ്മാനിക്കുകയും ചെയ്തു.

പിന്നാലെ ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയം വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തു. ദേശീയ ഗാനത്തിനു ശേഷമാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്. രണ്ടു വർഷം മുമ്പ് സ്റ്റേഡിയം പുതുക്കിപ്പണിത ശേഷമായിരുന്നു അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് സർദാർ വല്ലഭായ് പട്ടേലിന്റെ പേര് നൽകിയത്. എന്നാൽ ഉദ്ഗാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന പേരുനൽകുകയായിരുന്നു.

Exit mobile version