പുതുവത്സര പിറവി! ഇന്ത്യയില്‍ പുതുവത്സരദിനത്തില്‍ ജനിച്ചത് 69,944 ശിശുക്കള്‍; റെക്കോര്‍ഡ്!

ഏറ്റവുമധികം ശിശുക്കള്‍ ജനിച്ച രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമായേക്കുമെന്ന് യൂനിസെഫ്.

ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ഏറ്റവുമധികം ശിശുക്കള്‍ ജനിച്ച രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമായേക്കുമെന്ന് യൂനിസെഫ്. ചൊവ്വാഴ്ച 69,944 ശിശുക്കള്‍ ജനിച്ചിരിക്കാമെന്നാണ് യൂനിസെഫിന്റെ റിപ്പോര്‍ട്ട്. ചൈനയില്‍ 44,940 ശിശുക്കളും നൈജീരിയയില്‍ 25,685 ശിശുക്കളുമാകും കണക്കുകള്‍ പ്രകാരം പിറന്നിട്ടുണ്ടാവുക. ശിശുക്കളുടെ പിറവിയിയല്‍ പാകിസ്താന്‍ നാലാംസ്ഥാനത്തും (15,112) ബംഗ്ലാദേശ് എട്ടാം സ്ഥാനത്തുമാണുള്ളത് (8,428). ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രവചനം യാഥാര്‍ത്ഥ്യത്തോടടുക്കുന്നു എന്നതിന് തെളിവാണ് ചൊവ്വാഴ്ച പുറത്തുവന്ന യൂനിസെഫ് റിപ്പോര്‍ട്ട്.

ഇന്ത്യയിലേതുള്‍പ്പെടെ 3,95,072 ശിശുക്കള്‍ വിവിധ രാജ്യങ്ങളിലായി ജനിച്ചിരിക്കുമെന്നും ഇവരെ ആയുരാരോഗ്യത്തോടെ പരിപാലിക്കലാണ് യൂനിസെഫ് ഉള്‍പ്പെടെയുള്ള അധികൃതരുടെ ഉത്തരവാദിത്വമെന്നും യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷാര്‍ലറ്റ് പെട്രി ഗോര്‍നിറ്റ്സ്‌ക പറഞ്ഞു.

നിലവില്‍ ഏകദേശം 133 കോടി ജനങ്ങളുള്ള ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്താണ്. 2024- ഓടെ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിഗമനം.

Exit mobile version