വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ 12കാരന്‍; മൂന്ന് പേര്‍ പിടിയില്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച നടത്തിയ സംഭവത്തില്‍ 12കാരനുള്‍പ്പടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കേസില്‍ മുഖ്യസൂത്രധാരന്‍ 12 വയസുകാരനെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ 22-ാം തീയതിയാണ് ഗാസിയാബാദിലെ ആക്രി വ്യാപാരിയായ ഇബ്രാഹി(60)മിനെയും ഭാര്യ ഹസ്റയെയും വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഈ കേസിലാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പുറമേ മഞ്ജേഷ്, ശിവം എന്നിവര്‍ അറസ്റ്റിലായത്.

സംഭവ ദിവസം ഇബ്രാഹിമിന്റെ മൃതദേഹം വീട്ടിനകത്തും ഭാര്യയുടെ മൃതദേഹം പുരയിടത്തിലെ ശൗചാലയത്തിന് സമീപവുമാണ് കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു ഹസ്റയുടെ മൃതദേഹം. വീട്ടില്‍നിന്ന് പണവും സ്വര്‍ണാഭരണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെയാണ് കവര്‍ച്ചയ്ക്കുടെയുള്ള കൊലപാതകമാണ് എന്ന് പോലീസ് നിഗമനത്തിലെത്തിയത്.

അതിക്രൂരമായാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് പ്രാഥമികഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുകാരന്‍ അടക്കമുള്ള പ്രതികളെ പിടികൂടിയത്.

also read- ‘എന്താണ് ചെയ്തതെന്ന് മാതൃപിതാവിനോട് ചോദിക്ക്’; കോഴിക്കോട് 19കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുത്തച്ഛന്‍ അറസ്റ്റില്‍; പോക്‌സോ ചുമത്തി

12കാരനായ പ്രതിക്ക് നേരത്തെ തന്നെ ദമ്പതിമാരെ പരിചയമുണ്ടായിരുന്നു. തുടര്‍ന്ന് ഈ കുട്ടിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇബ്രാഹിമിന്റെ കൈയില്‍ ധാരാളം പണമുണ്ടെന്ന് 12കാരന് അറിയാമായിരുന്നു. തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്.

കൂട്ടുപ്രതികളെയും കൂട്ടി കവര്‍ച്ചയ്ക്ക് എത്തിയ സമയത്ത് ഇബ്രാഹിമും ഭാര്യയും പ്രതികളെ കണ്ടതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിത്. പ്രതികളില്‍നിന്ന് 12,000 രൂപയും മൊബൈല്‍ഫോണും ഒരു സ്വര്‍ണമാലയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ നാലാംപ്രതിയായ സന്ദീപ് ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Exit mobile version