അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോയ 18കാരിയെ തട്ടിക്കൊണ്ടുപോയി;പോലീസ് അന്വേഷിക്കുന്നതിനിടെ വിവാഹിതയായെന്ന വീഡിയോ പുറത്തുവിട്ട് പെണ്‍കുട്ടി

ഹൈദരാബാദ്: ക്ഷേത്രത്തിലേക്ക് പോയ പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ വെച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ ട്വിസ്റ്റ്. കാറിലെത്തിയ നാലംഗസംഘമാണ് തട്ടിക്കൊണ്ടുപോയത്. തെലങ്കാന മുദപ്പള്ളി സ്വദേശിയായ ശാലിനി(18)യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെ തട്ടിക്കൊണ്ടുപോയത്.

എന്നാല്‍ പിതാവിന്റെ പരാതിയില്‍ പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ പെണ്‍കുട്ടി വീഡിയോ പുറത്തുവിടുകയായിരുന്നു. തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും തന്റെ കാമുകനൊപ്പം വിവാഹം കഴിഞ്ഞെന്നുമാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്.

ശാലിനി വിവാഹം ചെയ്ത ജ്ഞാനേശ്വര്‍ എന്ന ജോണിയും വീഡിയോയിലുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് നാടകീയസംഭവങ്ങളുണ്ടായത്. അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ അച്ഛനെ തള്ളിമാറ്റി ബലംപ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവം വലിയ തോതില്‍ വാര്‍ത്തയായതിനിടെയാണ് ഏവരെയും അമ്പരിപ്പിച്ച് പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശാലിനിയും കാമുകനായ ജോണിയും വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദമാക്കിയത്.

ALSO READ- ‘കേരളം ഒരു സംസ്ഥാനം; ഏതൊരു ഇന്ത്യക്കാരനും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റ് നീരസത്തോടെ മാത്രമേ കാണൂ’; യുപി പോലീസ് ഡിഎസ്പി അഞ്ജലി

താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ആരും തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ ആഗ്രഹപ്രകാരം തന്നെ കാമുകനായ ജോണിയുമായുള്ള വിവാഹം നടന്നു എന്നുമാണ് ശാലിനി വീഡിയോയില്‍ പറയുന്നത്. നാലുവര്‍ഷമായി പ്രണയത്തിലാണ് പെണ്‍കുട്ടിയും ജോണിയും. മുന്‍പും ജോണിയും പെണ്‍കുട്ടിയും ഒളിച്ചോടിയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

അന്ന് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു. അതേസമയം, തന്റെ സമ്മതത്തോടെ കൂട്ടിക്കൊണ്ടുപോകാനായാണ് ജോണി രാവിലെ ക്ഷേത്രത്തിലെത്തിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്.

എന്നാല്‍ സംഭവസമയം ജോണി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ തനിക്ക് മനസിലായില്ലെന്നും ഇതുകാരണമാണ് അവര്‍ ബലംപ്രയോഗിച്ചതെന്നും പിന്നീടാണ് കാമുകനെ തിരിച്ചറിഞ്ഞതെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

Exit mobile version