ക്ഷേത്രങ്ങള്‍ കൊണ്ടോ കുഭമേള നടത്തിയാലോ രാജ്യം വികസിക്കില്ല; യോഗിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഫൂലെ

വീണ്ടും ബിജെപി നയങ്ങളേയും യുപി സര്‍ക്കാരിനേയും വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഭുലേ രംഗത്തെത്തി.

ന്യൂഡല്‍ഹി: വീണ്ടും ബിജെപി നയങ്ങളേയും യുപി സര്‍ക്കാരിനേയും വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഭുലേ രംഗത്തെത്തി. ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ കുംഭമേള നടത്തിയതു കൊണ്ടോ രാജ്യം വികസിക്കില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടന നടപ്പിലാക്കുകയാണ് ശരിയായ മാര്‍ഗമെന്നും സാവിത്രിഭായ് ഫൂലെ കൂട്ടിച്ചേര്‍ത്തു. പട്ടികജാതി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്ക് വേണ്ടി കോടികള്‍ മുടക്കുന്നത് ശരിയാണോയെന്നും അവര്‍ ചോദിച്ചു.

രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയും ദളിതുകളുടെയും പട്ടിണി മാറ്റാന്‍ കുംഭമേളയ്ക്ക് കഴിയുമോയെന്ന് ചിന്തിക്കണം. വിവിധ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ അനാവശ്യമായി പണം ചെലവഴിക്കുന്നത്. അമ്പലങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് രാജ്യം ഭരിക്കാനാവില്ലെന്നും മറിച്ച് ഭരണഘടനയാണ് ഇതിന് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി യോഗി യേയും ഫൂലെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

സമൂഹത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഫൂലെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. ഇതിന് ശേഷം ഫൂലെ നടത്തിയ പല പ്രസ്താവനകളും ബിജെപിയെ വെട്ടിലാക്കിയിരുന്നു.

Exit mobile version