പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ല: യുവതി നല്‍കിയ വഞ്ചനാക്കേസ് റദ്ദാക്കി

ബെംഗളൂരു: പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 420 ഇതിന് ബാധകമല്ലെന്നും കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ നടരാജന്റെ ബെഞ്ചിന്റേതാണ് വിധി.

തന്റെ ആണ്‍സുഹൃത്തിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. യുവാവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ യുവതി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈകോടതി റദ്ദാക്കി. വഞ്ചിക്കുകയെന്ന ഉദ്ദേശത്തോടെയല്ല യുവാവ് വിവാഹം കഴിക്കാമെന്ന വാഗ്ദാനം ലംഘിച്ചതെന്ന് കോടതി പറഞ്ഞു.

2020 മെയ് 5 നാണ് യുവതിയുടെ പരാതിയില്‍ രാമമൂര്‍ത്തിനഗര്‍ പോലീസ് യുവാവിനും കുടുംബത്തിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തത്. എട്ട് വര്‍ഷമായി ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്നും എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം കുടുംബം നിശ്ചയിച്ചിരിക്കുകയാണെന്നും യുവതി പരാതിയില്‍ ഉന്നയിക്കുന്നു. ഇതോടെ യുവാവ് തന്നെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും വഞ്ചിക്കുകയായിരുന്നുവെന്നുമാണ് പരാതി. കേസില്‍ യുവാവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version