രോഗിയായ സ്ത്രീയെ വാര്‍ഡിലൂടെ മുടിയില്‍ പിടിച്ചിഴച്ച് നഴ്‌സും സഹായികളും; സംഭവം വിവാദമായതോടെ ന്യായീകരിച്ച് ആശുപത്രി അധികൃതര്‍

ലഖ്‌നൊ: രോഗിയായ യുവതിയെ വാര്‍ഡിലൂടെ വലിച്ചിഴച്ചും മുടുയില്‍ പിടിച്ച് വലിച്ചും നഴ്‌സുമാരുടെ ക്രൂരത. ആശുപത്രിയിലെ രോഗിയോട് നഴ്സും സഹായികളുമാണ് മോശമായി പെരുമാറിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശിലെ സിതാപുരിലെ ഒരു ആശുപത്രിയിലാണ് സംഭവം.

രോഗിയായ സ്ത്രീക്ക് നേരെ ബലം പ്രയോഗിക്കുകയാണ് നഴ്‌സും സഹായികളും. രോഗിയെ വനിതാവാര്‍ഡിലൂടെ മുടിയില്‍ പിടിച്ച് ബലമായി കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്.

തുടര്‍ന്ന് ഇവര്‍ രോഗിയെ കട്ടിലില്‍ ബലമായി പിടിച്ചുകിടത്തുന്നതും ഇതിന് പുരുഷന്‍മാര്‍ അടക്കമുള്ളവര്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

സംഭവം വലിയ തോതില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതരെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ രാത്രി പെട്ടെന്ന് വിചിത്രമായ രീതിയില്‍ പെരുമാറുകയായിരുന്നുവത്രെ.

ഇതേ തുടര്‍ന്ന് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കായികമായി നേരിടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒക്ടോബര്‍ 18-ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

തന്റെ വളകള്‍ ഉടയ്ക്കാനും വസ്ത്രം കീറാനും രോഗിയായ സ്ത്രീ ശ്രമിച്ചിരുന്നു. ഇതോടെ മറ്റുള്ളവരും ഭയന്നു.

എല്ലാവരും പേടിച്ച് നിലവിളിച്ചതോടെ ആ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സമീപവാര്‍ഡിലെ നഴ്സുമാരേയും സഹായത്തിന് വിളിച്ച് ഇവരെ ബലമായി കീഴ്‌പ്പെടുത്തി ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു എന്നാണ് ആശുപത്രിയുടെ വിശദീകരണം.

Exit mobile version