പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; വാര്‍ത്തയറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം സംഭവിച്ച് മരിച്ചു

ചെന്നൈ: നിരന്തരം പുറകെ നടന്ന് ശല്യം ചെയ്തിരുന്ന യുവാവ് പെണ്‍കുട്ടിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. ടി നഗറിലെ ജെയിന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി സത്യയാ(20)ണ് മരിച്ചത്. പ്രണായാഭ്യര്‍ഥന നിരസിച്ചതിനു യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയറിഞ്ഞ് വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. മാണിക്കമാണു മരിച്ചത്.

മകള്‍ മരിച്ചതറിഞ്ഞ ഉടനെ മാണിക്കത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ മരണം സംഭവിച്ചു. സത്യയുടെ അമ്മ രാമലക്ഷ്മി ആദമ്പാക്കം പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്.

പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട ശേഷം കടന്നുകളഞ്ഞ ആദംബാക്കം സ്വദേശി സതീഷ് (23) പോലീസ് പിടിയിലായി.ഇയാള്‍ പെണ്‍കുട്ടിയെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്നു പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് സത്യയുടെ മാതാപിതാക്കള്‍ മാമ്പലം പോലീസ് സ്റ്റേഷനില്‍ സതീഷിനെതിരെ പരാതിയും നല്‍കിയിരുന്നു.

also read- ചട്ടങ്ങള്‍ പാലിക്കാതെ അമ്മയായി; നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തിന് എതിരെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ സത്യ തന്റെ കോളജിലേക്ക് പോകാന്‍ ട്രെയിന്‍ കാത്തു നില്‍ക്കവേ സതീഷ് സ്റ്റേഷനിലെത്തിയതും ശല്യം തുടര്‍ന്നതും. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ താംബരം-ബീച്ച് സബേര്‍ബന്‍ ട്രെയിന്‍ സ്‌റ്റേഷനിലേക്ക് എത്തിയപ്പോള്‍ സതീഷ് സത്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടെന്നാണ് പോലീസ് പറഞ്ഞത്. ട്രെയിനിന് അടിയില്‍പ്പെട്ട യുവതി തല്‍ക്ഷണം മരിച്ചു. മറ്റു യാത്രക്കാര്‍ സതീഷിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Exit mobile version