ചട്ടങ്ങള്‍ പാലിക്കാതെ അമ്മയായി; നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തിന് എതിരെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ താരറാണി നടി നയന്‍താരയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂട ഇരട്ടക്കുട്ടികള്‍ പിറന്നത് സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുക. നയന്‍താര വാടകഗര്‍ഭധാരണത്തിനായി സമീപിച്ച ആശുപത്രിയില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിരിക്കുകയാണ്.

ഈ ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്നേശ് ശിവനെയും ചോദ്യം ചെയ്യുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ മുതല്‍ വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല നയന്‍താരയും വിക്കിയും മാതാപിതാക്കള്‍ ആയതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

also read- ജപ്തി നോട്ടീസ് അയച്ച ബാങ്കിൽ തന്നെ സമ്മാനാഹർമായ ലോട്ടറി ടിക്കറ്റ് കൈമാറി; ഇത് പൂക്കുഞ്ഞിന്റെ മധുര പ്രതികാരം

നയന്‍താരയും വിക്കിയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും സറോഗസിയിലൂടെ കുഞ്ഞ് പിറന്നതെന്നുമാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. നയന്‍താരയുടെ ഒരു ബന്ധുവാണ് ഇവര്‍ക്ക് വേണ്ടി വാടകഗര്‍ഭധാരണത്തിന് തയ്യാറായതെന്നും സൂചനയുണ്ട്.

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്.

Exit mobile version