പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ പ്രസവിച്ചു: കുഞ്ഞിനെ സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍; പത്താംക്ലാസുകാരന്‍ കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഭുവനഗിരിയല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. നവജാത ശിശുവിന്റെ മൃതദേഹം സ്‌കൂളിന് സമീപത്ത് കണ്ടെത്തി. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്.

വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം സ്‌കൂളിനോട് ചേര്‍ന്നുള്ള മതിലിനടുത്ത് നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാര്‍ഥിയാണ് സ്‌കൂള്‍ അധികൃതരോട് കാര്യം പറഞ്ഞത്.

അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ പോലീസ് കേസെടുത്തു.

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാല്‍ സ്‌കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തില്‍ പോലീസ് എത്തി. തുടര്‍ന്ന് പോലീസ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

Read Also: തോല്‍വി സമ്മതിച്ച് പ്രഗ്‌നാനന്ദ: ദുബായ് ചെസ് ഓപണ്‍ കിരീടം അരവിന്ദ് ചിദംബരത്തിന്

പതിനൊന്നാം ക്ലാസുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സ്‌കൂളിലെ കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച് വിദ്യാര്‍ഥിനി വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ മറ്റൊരു സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്
തന്നെ ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയെ പിന്നീട് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടന്ന് വരുന്നതായും പോലീസ് അറിയിച്ചു.

Exit mobile version