നയന്‍സ്-വിക്കി ആഡംബര വിവാഹം; ആ 25 കോടി തിരികെ തരണമെന്ന് നെറ്റ്ഫ്‌ലിക്‌സ്

ചെന്നൈ: നടി നയന്‍താരക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും നോട്ടീസ് അയച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. 25 കോടി രൂപ നല്‍കിയായിരുന്നു നെറ്റ്ഫ്‌ലിക്‌സ് ആഡംബര വിവാഹത്തിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരുന്നത്.

താരദമ്പതികളുടെ കല്യാണത്തിന്റെ ചിലവ് മുഴുവന്‍ വഹിച്ചത് നെറ്റ്ഫ്‌ലിക്‌സായിരുന്നു. വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്സ് പിന്‍മാറിയതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യുന്നതിന് മുന്‍പേ വിഘ്നേഷ് ശിവന്‍ വിവാഹച്ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഷാരൂഖ് ഖാന്‍, സൂര്യ, രജനികാന്ത്, ജ്യോതിക, അനിരുദ്ധ്, വിജയ് സേതുപതി തുടങ്ങി വന്‍താരനിര തന്നെ വിവാഹ ചടങ്ങിനെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ഷെയര്‍ ചെയ്തത്.

തങ്ങളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ പുറത്തുവിട്ടത് നെറ്റ്ഫ്‌ലിക്‌സിനെ ചൊടിപ്പിക്കുകയായിരുന്നു. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിവാഹ വീഡിയോയുടെ പ്രാധാന്യം കുറഞ്ഞെന്നും കാണികള്‍ ഉണ്ടാവില്ലെന്നുമാണ് നെറ്റ്ഫ്‌ലിക്‌സ് കാരണമായി പറയുന്നത്.

മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. അതിഥികള്‍ക്കുള്ള മുറികള്‍, അലങ്കാരം, മേക്കപ്പ്, സുരക്ഷ, കൂടാതെ ഓരോ പ്ലേറ്റിനും 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉള്‍പ്പെടെ മുഴുവന്‍ ചടങ്ങുകള്‍ക്കും നെറ്റ്ഫ്ളിക്സ് തന്നെയാണ് പണം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അതേസമയം, ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്ളിക്സ് വീഡിയോ സ്ട്രീം ചെയ്യാത്തതിനെ തുടര്‍ന്നാണ് വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ടത്. ഇനിയും ആരാധകര്‍ കാത്തിരിക്കില്ലെന്ന് പറഞ്ഞാണ് വിഷ്‌നേഷ് വിവാഹം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയായപ്പോള്‍ ഫോട്ടോ പുറത്ത് വിട്ടത്.

Exit mobile version