ചൈനയെ മറികടക്കാന്‍ ഇന്ത്യ : 2023ല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

India | Bignewslive

ന്യൂയോര്‍ക്ക് : നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎന്‍. 2023ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നും 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 160 കോടി ജനങ്ങളുണ്ടാവുമെന്നും ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് യുഎന്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ നിലവിലെ ജനസംഖ്യ 141 കോടിയാണ്. ചൈനയിലേത് 142 കോടിയും. 2023ല്‍ ഈ സംഖ്യ ഇന്ത്യ മറികടക്കും. 2050ഓടെ ഇന്ത്യയില്‍ ജനസംഖ്യ 160 കോടിയാകുമ്പോള്‍ ചൈനയില്‍ ഈ സമയം ഇത് 131 കോടിയായി കുറയും.

Also read : രാഷ്ട്രീയക്കാര്‍ക്ക് പൊതുജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം

2030ഓടെ ലോക ജനസംഖ്യ 850 കോടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. 2050 ഓടെ 970 കോടിയായും ഉയരും. വരും ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ട് രാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നിവിടങ്ങളിലാവും 2050 വരെയുള്ള ആഗോള ജനസംഖ്യാ വര്‍ധനവിന്റെ പകുതിയിലധികവും ഉണ്ടാകുക. അതേ സമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ കുറവുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Exit mobile version