ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താണു

മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഹൗറ - ന്യൂഡല്‍ഹി പൂര്‍ണ എക്സ്പ്രസ്, ഭഗല്‍പുര്‍ - ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വിക്രംസിംഹ എക്സ്പ്രസ്, കല്‍ക്ക മെയില്‍ എന്നിവ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടിയത്

ന്യൂഡല്‍ഹി: തണുത്ത് വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താഴ്ന്നത്. 20 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഉയര്‍ന്ന താപനില. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഹൗറ – ന്യൂഡല്‍ഹി പൂര്‍ണ എക്സ്പ്രസ്, ഭഗല്‍പുര്‍ – ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വിക്രംസിംഹ എക്സ്പ്രസ്, കല്‍ക്ക മെയില്‍ എന്നിവ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടിയത്.

കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് പ്രകാരം ഡല്‍ഹിയിലെ താപനില ഇനിയും കുറയുമെന്നാണ്. മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ചണ്ഡീഗഢില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താണു. അമൃത്സറില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ലുധിയാനയില്‍ അഞ്ചും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും പഠാന്‍കോട്ട് രണ്ട് ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.

Exit mobile version