ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചയാളെ പെൺകുട്ടിയുടെ അച്ഛനും രണ്ടു സഹോദരന്മാരും ചേർന്നു വെട്ടിക്കൊന്നു.
തമിഴ്‌നാട് തിരുവണ്ണാമല സീയാർ സ്വദേശിയായ ബസ് ഡ്രൈവർ മുരുകനെയാണ് കൊലപ്പെടുത്തിയത്. ബന്ധുവായ 16കാരിയെ തനിച്ചായ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മുരുകൻ അറസ്റ്റിലായത്. പിന്നീട് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പിന്നാലെയാണ് പെൺകുട്ടിയുടെ ഉറ്റവർ കൊലനടത്തിയത്.
ആറുമാസം മുൻപായിരുന്നു സംഭവം. ഈ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മുരുകൻ കഴിഞ്ഞ 23നാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. മുരുകൻ പുറത്തിറങ്ങുന്നതിനെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരമായി പുറത്തിറങ്ങി നാട്ടിൽ കാലുകുത്തിയാലുടൻ വെട്ടിക്കൊല്ലുമെന്ന് പെൺകുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയതായും വിവരമുണ്ട്.
നാട്ടിലെത്തിയ മുരുകൻ കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള തോട്ടത്തിലേക്ക് പോയിരുന്നു. ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് മുരുകനെ വെട്ടിക്കൊല്ലുകയായിരുന്നു. പരുക്കേറ്റ മുരുകൻ വൈകാതെ മരണപ്പെട്ടു.
കോലപാതകമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയുടെ അച്ഛനെയും രണ്ടു ആൺമക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഇവർ കുറ്റം സമ്മതിച്ചത്. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെൺമക്കളെ മാനസികമായി തകർക്കുന്നു എന്നുമായിരുന്നു പെൺകുട്ടിയുടെ അച്ഛൻ പൊലീസിനോട് പറഞ്ഞത്. മൂവരെയും റിമാൻഡ് ചെയ്തു ജയിലിലടച്ചു.