32 പുതിയ കേസുകള്‍ : മദ്രാസ് ഐഐടിയില്‍ 111 പേര്‍ക്ക് കോവിഡ്

ചെന്നൈ : കോവിഡില്‍ വലഞ്ഞ് മദ്രാസ് ഐഐടി. ഇന്ന് രാവിലെ 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 111 ആയി. തിങ്കളാഴ്ച 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഐഐടിയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് അധികൃതര്‍. ഇന്‍സ്റ്റിറ്റിയൂഷന് കീഴിലുള്ള ഹോസ്റ്റലുകളിലും ക്യാംപസിലെ മറ്റ് സ്ഥലങ്ങളിലും ടെസ്റ്റ് നടത്താനാണ് തീരുമാനം. ഇന്നലെ 1,121 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ റിസള്‍ട്ട് ഇന്ന് വരുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സാഹചര്യം രൂക്ഷമായാല്‍ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമാണെന്നാണ് ഐഐടി അറിയിച്ചിരിക്കുന്നത്. ക്യാംപസിലുള്ള എല്ലാ വിദ്യാര്‍ഥികളും വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ.ജെ രാധാകൃഷ്ണന്‍ തിങ്കളാഴ്ച ഐഐടി സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കുകയും ക്യാമ്പസിലെ വിദ്യാര്‍ഥികളോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

നിലവില്‍ 362 കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 55 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ജനം കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version