ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ചും പുകഴ്ത്തിയും രംഗത്ത് വന്നതിനു പിന്നാലെ സംഗീസംവിധായകൻ ഇളയരാജ രാജ്യസഭയിലേയ്‌ക്കെന്ന് റിപ്പോർട്ട്. ഇളയരാജയ്ക്ക് പുറമെ, തമിഴ് സൂപ്പർ താരം രജനികാന്തിനെയും രാജ്യസഭയിലേയ്ക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലാരംഗത്ത് നിന്നുള്ളവർ എന്ന നിലയിലാണ് രജനി കാന്തിനെ പരിഗണിക്കുന്നത്.
ഇരുവർക്കും പുറമെ, ബിസിനസുകാരനായ സോഹോ, കോർപ്പറേഷൻ സി.ഇ.ഒ. ശ്രീധർ വേമ്പു, ബി.ജെ.പി. നേതാവും നടിയുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും തമിഴ്നാട്ടിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. ഈ മാസം 24ന് രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നവരിൽ ഉൾപ്പെടുന്ന സുബ്രഹ്മണ്യൻ സ്വാമിക്കുപകരം തമിഴ്‌നാട്ടിൽ നിന്നുതന്നെ ഈ ലിസ്റ്റിൽ നിന്ന് ഒരാളെ നാമനിർദേശം ചെയ്യുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നല്ലബന്ധം പുലർത്തുന്നയാളാണ് രജനീകാന്ത്. കാശ്മീർ വിഷയത്തിൽ ഇരുവരെയും പരസ്യമായി രജനി പ്രശംസിച്ചിരുന്നു. മോഡിയും ഷായും അർജുനനും കൃഷ്ണനുമാണെന്നായിരുന്നു രജനി പറഞ്ഞത്. ബ്ലൂ കാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘അംബേദ്കർ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്റേഷൻ’ എന്ന പുസ്തകത്തിലെ ആമുഖത്തിൽ ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്ത് രംഗത്ത് വന്നിരുന്നു.
സമൂഹത്തിൽ അധഃസ്ഥിതവിഭാഗങ്ങളിൽ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോഡിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമർത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാൻ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു.