‘ബിരിയാണിയില്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു’: തമിഴ്‌നാട്ടില്‍ സംഘ്പരിവാറിന്റെ വ്യാജപ്രചരണം

ചെന്നൈ: ഹലാല്‍ ഭക്ഷണ വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ തമിഴ്‌നാട്ടില്‍ പ്രചരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബിരിയാണിയില്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു, ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്സുള്ള ഒരു ട്വിറ്റര്‍ യൂസര്‍, ചെന്നൈയിലെ ബിരിയാണിക്കടകള്‍ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ദീര്‍ഘമായ കുറിപ്പിട്ടുണ്ട്. ഹിന്ദുക്കള്‍ വന്ധ്യതാ കേന്ദ്രങ്ങളില്‍ വരി നില്‍ക്കുന്നതു പോലെയാണ് ഈ കടകളില്‍ നില്‍ക്കുന്നത് എന്ന് ഇയാള്‍ ആരോപിക്കുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ഏകലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

‘ചെന്നൈയിലെ നാല്‍പ്പതിനായിരം ബിരിയാണിക്കടകള്‍ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്’ മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അമ്പത് വര്‍ഷത്തിനു ശേഷം ദ ചെന്നൈ ഫയല്‍സില്‍ നമ്മള്‍ ഇതിവൃത്തമാകുമെന്നും യൂസര്‍ മുന്നറിയിപ്പു നല്‍കുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.


കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകള്‍ക്ക് സമീപമുള്ള മുസ്ലിം റസ്റ്ററന്‍ഡുകളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തില്‍ വന്ധ്യതാ ഗുളികകള്‍ ചേര്‍ക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബിരിയാണി ജിഹാദ് ഇന്‍ കോയമ്പത്തൂര്‍ എന്ന പേരിലും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രസ്താവനയിറക്കിയിരുന്നു.

Exit mobile version