ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ : അമ്മയ്‌ക്കെതിരെ അന്വേഷണം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ ചിരാഗ് ദില്ലി ഏരിയയില്‍ ഇന്നലെയായിരുന്നു സംഭവം. കുഞ്ഞിന്റെ അമ്മ കൗഷികിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

ഇന്നലെ നാലരയോടെയാണ് കുഞ്ഞിനെ ഓവനുള്ളില്‍ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ മാല്‍വിയ നഗര്‍ പോലീസ് സ്ഥലത്തെത്തുമ്പോള്‍ കുഞ്ഞിനെ ഓവനുള്ളില്‍ കണ്ടെത്തി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് പാഞ്ഞിരുന്നു.

വൈകിട്ട് മൂന്ന് മണിയോടെ ഡിംപിള്‍ ഇവരുടെ മൂത്ത മകനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ശബ്ദം കേട്ടതായി കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതിനെ വിലക്കിയപ്പോള്‍ ഡിംപിള്‍ മകനെയും കൂട്ടി മുറിയ്ക്കകത്ത് കയറി വാതില്‍ പൂട്ടിയതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് കതക് തല്ലിപ്പൊളിച്ചപ്പോള്‍ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തി. ഇതിനിടെ പെണ്‍കുഞ്ഞിനെ കാണാത്തത് ശ്രദ്ധയില്‍പ്പെട്ട കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയതോടെ മുകള്‍ നിലയിലുള്ള മുറിയില്‍ പഴയ ഓവനില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

ദമ്പതികള്‍ക്ക് ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചത് മുതല്‍ ഡിംപിള്‍ ഭര്‍ത്താവുമായി തര്‍ക്കത്തിലായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കുഞ്ഞിനോട് ഡിംപിള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. സംഭവസമയം കുട്ടിയുടെ പിതാവ് ഗുല്‍ഷാന്‍ കൗഷിക് വീടിനടുത്തുള്ള സ്വന്തം കടയില്‍ ജോലിയിലായിരുന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Exit mobile version