‘ഇന്നലെ രാത്രി ഇറങ്ങിയപ്പോള്‍ അമ്മ എന്നെ കെട്ടിപ്പിടിച്ചു, പതിവില്ലാത്തതാണ്’: യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായതില്‍ ഏറെ അഭിമാനം; വനിതാ പൈലറ്റ് ശിവാനി

യുദ്ധഭൂമിയായ യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള
രക്ഷാദൗത്യം തുടരുകയാണ്. അതേസമയം, രക്ഷാദൗത്യത്തിന്റെ ഭാഗമായതില്‍ ഏറെ അഭിമാനമെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ പൈലറ്റ് ശിവാനി കല്‍റ. ബുഡാപെസ്റ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള രക്ഷാദൗത്യത്തിലെ ആറാമത്തെ വിമാനം പറത്തിയത് ശിവാനിയായിരുന്നു. മൂന്ന് വര്‍ഷമായി ശിവാനി എയര്‍ ഇന്ത്യയിലെ പൈലറ്റാണ്.

”പതിവില്ലാത്തതാണ്. ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അമ്മ എന്നെ കെട്ടിപ്പിടിച്ചു. നേരത്തെ കോവിഡിനിടെയുള്ള രക്ഷാദൗത്യത്തിലും ഞാന്‍ ഭാഗമായിരുന്നു. പക്ഷേ യുദ്ധ വാര്‍ത്തകള്‍ അമ്മയെ ഭയപ്പെടുത്തി. അച്ഛനും സഹോദരനും ആശങ്കാകുലരായിരുന്നു. എത്തിയ ഉടന്‍ എന്നെ വിളിച്ചു”- ശിവാനി കല്‍റ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

”ഞങ്ങള്‍ ബുഡാപെസ്റ്റിലെത്തി വിദ്യാര്‍ഥികളെ കണ്ടു. അവരെല്ലാം ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ഞാന്‍ അവരോട് സംസാരിച്ചു. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സുരക്ഷിതരായി വീട്ടിലെത്തിക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കി. അതോടെ തിരിച്ചുവരാനുള്ള ആവേശത്തിലായിരുന്നു അവര്‍. എല്ലാം സുഗമമായി നടന്നു. ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും കയ്യടിച്ചു. ആഹ്ലാദിക്കുന്ന കുടുംബങ്ങളെ കണ്ടു. ഇങ്ങനെയൊരു സംഭവം എന്നെ സംബന്ധിച്ച് ഇതാദ്യമാണ്. എനിക്ക് ഈ അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്”- ശിവാനി പറഞ്ഞു.

ഹംഗറി അതിര്‍ത്തി വഴി ബുഡാപെസ്റ്റിലൂടെയാണ് വിദ്യാര്‍ഥികളുടെ സംഘം ഡല്‍ഹിയിലെത്തിയത്. 240 വിദ്യാര്‍ഥികളുണ്ടായിരുന്നു സംഘത്തില്‍. മണിക്കൂറുകളോളം ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തുനിന്ന രക്ഷിതാക്കളും കുടുംബാംഗങ്ങളും സന്തോഷ കണ്ണീരോടെ വിദ്യാര്‍ഥികളെ സ്വീകരിച്ചു.

”കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ തകര്‍ന്ന രാജ്യമാകുമെന്ന് ഒരിക്കലും കരുതിയില്ല. യുദ്ധമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. ഫെബ്രുവരി 27നും മാര്‍ച്ച് 2നും വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രണ്ട് വിമാനങ്ങളും റദ്ദായി. യൂണിവേഴ്‌സിറ്റി ഞങ്ങളെ സഹായിച്ചു. അതിര്‍ത്തി കടക്കാന്‍ ഞങ്ങളെ ബസില്‍ കയറ്റി അയച്ചു. ഞങ്ങള്‍ ബുഡാപെസ്റ്റിലെത്തി. എംബസി ഉദ്യോഗസ്ഥര്‍ നാട്ടിലെത്താന്‍ സഹായിച്ചു. വീട്ടിലെത്തിയതില്‍ സന്തോഷമുണ്ട്”- യുക്രൈനില്‍ നിന്നെത്തിയ എംബിബിഎസ് വിദ്യാര്‍ഥി ഒസാമ പറഞ്ഞു.

Exit mobile version