വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയതമനെ കോവിഡ് കവര്‍ന്നു; ചികിത്സയ്ക്ക് ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഭുവനേശ്വര്‍: പ്രിയപ്പെട്ടവനെ കോവിഡ് മഹാമാരി കവര്‍ന്നെങ്കിലും സഹജീവികളോടുള്ള നന്മ വറ്റാതെ യുവതി. ഭര്‍ത്താവിന് കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് മൗസുമി മോഹന്തി ലോകത്തിന് തന്നെ മാതൃകയാകുന്നത്.

തനിക്ക് നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതി. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് 23കാരി മൗസുമിക്ക് ഭര്‍ത്താവിനെ നഷ്ടമായത്.

ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഭര്‍ത്താവ് അഭിഷേക് മോഹപത്രയുടെ മരണ ശേഷം മൗസുമി 10 ലക്ഷം റെഡ്‌ക്രോസ് സൊസൈറ്റിക്കും നല്‍കി. വിവാഹം കഴിഞ്ഞ് 12ാം ദിവസം അഭിഷേകിന് കോവിഡ് ബാധിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അഭിഷേകിന്റെ ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു.

ചികിത്സാ ചിലവു കൂടിയപ്പോള്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി മൗസുമി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥനയുമായി എത്തി. ഇതുവഴി നല്ലൊരു തുക അവര്‍ക്ക് സമാഹരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് അഭിഷേകിന്റെ ചികിത്സ ഒഡിഷയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി. ചികിത്സയ്ക്കിടെ അഭിഷേക് മരിച്ചു.

എന്നാല്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കു ശേഷം ബാക്കി വന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റെഡ്‌ക്രോസ് സൊസൈറ്റിയിലേക്കും സംഭാവന ചെയ്തത്. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്കു സഹായമാകാനാണ് ഇങ്ങനെ ചെയ്തതെന്നും മൗസുമി വ്യക്തമാക്കി.

Exit mobile version