രക്തം സ്വീകരിച്ച 23കാരിയായ ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധ; നഷ്ടപരിഹാരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; രക്തംനല്‍കിയ യുവാവിനെ രോഗവിവരം അറിയിക്കാതെ അനാസ്ഥ

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധ.

ചെന്നൈ: രക്തക്കുറവിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധ. തമിഴ്‌നാട്ടിലെ സാട്ടുരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഗര്‍ഭിണിയായ 23കാരിക്കാണ് ജീവനക്കാരുടെ അനാസ്ഥ കാരണം അണു ബാധയുണ്ടായത്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ഇടപെട്ട് അണുബാധയുള്ള രക്തം സ്വീകരിച്ച ആശുപത്രിയിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തു.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ബ്ലഡ് ബാങ്ക് വഴിയാണ് യുവതിക്കായി രക്തം എത്തിയത്. രക്തദാതാവിനും താന്‍ എച്ച്‌ഐവി ബാധിതനാണെന്ന് വിവരം അറിയില്ലായിരുന്നു. യുവാവ് രക്തദാനം നടത്തിയ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കാര്യങ്ങള്‍ ഗൗരവമായ സാഹചര്യത്തിലേക്ക് എത്തിച്ചത്.

2016 ലാണ് തന്റെ സ്വദേശമായ ശിവകാശിയില്‍ വച്ച് യുവാവ് രക്തം ദാനം ചെയ്തത്. അന്ന് തന്നെ എച്ച്‌ഐവി ബാധിതനാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും യുവാവിനെ വിവരം അറിയിച്ചില്ല. പിന്നീട് ഒരു വിദേശയാത്ര സംബന്ധമായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനിടെയാണ് താന്‍ എച്ച്‌ഐവി ബാധിതനാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ശിവകാശിയില്‍ നിന്നും എത്തിയ ഈ രക്തമാണ് യുവതിക്ക് നല്‍കിയതെന്നാണ് വിരുദനഗര്‍ ഹെല്‍ത്ത് സര്‍വീസസ് ജോയിന്റ് ഡയറക്ടറര്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞ യുവാവ്, മുന്‍പ് താന്‍ രക്തം ദാനം ചെയ്ത ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലെത്തുകയും തന്റെ രക്തദാന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ രണ്ടാമത് നടത്തിയ ചെക്കപ്പില്‍ എച്ച്‌ഐവി സ്ഥിരീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ രക്തം സട്ടുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയെന്നും അവിടെ ഗര്‍ഭിണിയായ യുവതിക്ക് നല്‍കിയെന്നും തെളിഞ്ഞു. തുടര്‍ന്ന് യുവതിയെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയില്‍ ഇവര്‍ക്കും എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു.

സംഭവം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, തമിഴ്‌നാട് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു. ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരെയും കൗണ്‍സിലറെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എച്ച്‌ഐവി ബാധിതയായ യുവതിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരവും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്

Exit mobile version