പിഴച്ചത് പൈലറ്റിന്; കൂനൂരിൽ സൈനിക മേധാവിയടക്കം മരിച്ച അപകടത്തിന് കാരണം; കാലാവസ്ഥ തിരിച്ചറിയാതിരുന്നത്; റിപ്പോർട്ട്

ന്യൂഡൽഹി: കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരിച്ച സംഭവത്തിനിടയാക്കിയത് പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ സംഘം. പ്രതികൂല കാലാവസ്ഥ തിരിച്ചറിയുന്നതിൽ പൈലറ്റിനു സംഭവിച്ച പിഴവാണ് കൂനൂർ ഹെലികോപ്റ്റർ അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷണസമിതി കണ്ടെത്തിയതായാണ് സൂചന.

അപകടത്തിന്റെ എല്ലാവശങ്ങളും വിശദമായി പരിശോധിച്ചശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വിശ്വസ്തകേന്ദ്രങ്ങൾ അറിയിച്ചു. മൂന്നു സേനകളുടെ പ്രതിനിധികൾ ഉൾപ്പെട്ട അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നതിനു മുമ്പായി നിയമോപദേശത്തിനയച്ചിരിക്കുകയാണ്. എയർമാർഷൽ മാനവേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലാണ് സംയുക്ത അന്വേഷണം നടന്നത്. ഈ റിപ്പോർട്ട് അടുത്തയാഴ്ച വ്യോമസേനാമേധാവി എയർമാർഷൽ വിആർ ചൗധരിക്ക് കൈമാറും.

വ്യോമയാനമേഖലയിൽ കൺട്രോൾഡ് ഫ്‌ളൈറ്റ് ഇൻ ടു ടെറെയ്ൻ (സിഎഫ്എടി) എന്നറിയപ്പെടുന്ന പ്രതിഭാസമാകാം കൂനൂർ കോപ്റ്ററപകടത്തിന് കാരണമായത്. ഭൂപ്രകൃതിയുടെ സ്വഭാവം തിരിച്ചറിയുന്നതിൽ വന്ന മാനുഷികമായ പിഴവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഡിസംബർ എട്ടിന് തമിഴ്നാട്ടിലെ നീലഗിരി കൂനൂരിലായിരുന്നു ഹെലികോപ്റ്റർ അപകടം. ജനറൽ റാവത്തും ഭാര്യയും മലയാളിയായ ഉദ്യോഗസ്ഥനുമടക്കം 14 പേർ അപകടത്തിൽ മരിച്ചു.

Exit mobile version