ഒമിക്രോണ്‍ : മുംബൈയില്‍ 144 പ്രഖ്യാപിച്ചു

മുംബൈ : ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ 144 പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് ഇന്നും നാളെയും കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റാലികള്‍, ഘോഷയാത്രകള്‍, ജാഥകള്‍ തുടങ്ങിയവയെല്ലാം നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ 17 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളതും മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച മാത്രം ഏഴ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. മതില്‍ മൂന്ന് വയസ്സുള്ള കുഞ്ഞും ഉണ്ട്.

അടുത്ത രണ്ട് ദിവസങ്ങളില്‍ ആള്‍ക്കൂട്ടം കൂടുതലുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് അടിയന്തരമായി 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ മജിലിസ് ഇ-ഇത്തെഹാദുല്‍ പാര്‍ട്ടിയുടെ റാലി ഇന്ന് മുംബൈയില്‍ നടക്കുന്നുണ്ട്. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് മുംബൈയില്‍ എത്തിയിരിക്കുന്നത്. റാലി നടത്താനുള്ള തീരുമാനത്തില്‍ തന്നെയാണ് പാര്‍ട്ടി എന്നാണ് വിവരങ്ങള്‍. ഇത് കൂടാതെ സഞ്ജയ് റൗത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ഈ ദിവസങ്ങളില്‍ പ്രതിഷേധങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

Exit mobile version