അത്താരി അതിര്‍ത്തിയില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു; പൊന്നോമനയ്ക്ക് ‘ബോര്‍ഡര്‍’ എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍

ലഡാക്ക്: ഇന്തോ-പാക് അതിര്‍ത്തിയായ അത്താരിയില്‍ ജനിച്ച കുഞ്ഞിന് ‘ബോര്‍ഡര്‍’ എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍. ഡിസംബര്‍ 2നാണ് യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള നിംബു ബായിയും ബാലം റാമുമാണ് അതിര്‍ത്തിയില്‍ പിറന്ന കുഞ്ഞിന് ബോര്‍ഡര്‍ എന്ന പേരിട്ടത്.

വ്യാഴാഴ്ച നിംബുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീകള്‍ സഹായിക്കാനെത്തിയിരുന്നു. മറ്റ് സഹായങ്ങള്‍ ചെയ്യുന്നതിനൊപ്പം പ്രസവത്തിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും നാട്ടുകാര്‍ ഒരുക്കിയിരുന്നു .

കഴിഞ്ഞ 71 ദിവസമായി അത്താരി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ദമ്പതികള്‍. മറ്റ് 97 പാകിസ്താന്‍കാരുമുണ്ട് ഇവര്‍ക്കൊപ്പം. ലോക്ഡൗണിന് മുന്‍പ് ബന്ധുക്കളെ കാണുന്നതിനും തീര്‍ത്ഥാടനത്തിനായി ഇന്ത്യയിലെത്തിയ 98 പൗരന്മാര്‍ക്കും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്ന് ബാലം റാം പറഞ്ഞു.

ഇതില്‍ 46 പേരും കുട്ടികളാണ്. ഇക്കൂട്ടത്തില്‍ ആറു പേരും ഇന്ത്യയില്‍ ജനിച്ചവരും ഒരു വയസില്‍ താഴെയുള്ളവരുമാണ്. ബാലം റാമിനൊപ്പമുള്ള ലഗ്യ റാം 2020ല്‍ ജോധ്പൂരില്‍ വച്ചു ജനിച്ച തന്റെ കുഞ്ഞിന് ഭാരത് എന്നാണ് പേരു നല്‍കിയത്. ജോധ്പൂരിലുള്ള സഹോദരനെ കാണാനെത്തിയ ലഗ്യക്ക് ഇതുവരെ നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല.

പാകിസ്താനിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. പാകിസ്താന്‍ റേഞ്ചര്‍മാര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ അത്താരി അതിര്‍ത്തിയിലെ ടെന്റിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്കു മൂന്നുനേരം ഭക്ഷണവും മരുന്നും വസ്ത്രങ്ങളും അവിടുത്തെ നാട്ടുകാരാണ് നല്‍കുന്നത്.

Exit mobile version